കീവ്: റഷ്യയുടെ വാഗ്നർ ഗ്രൂപ്പിന്റെ കിഴക്കൻ യുക്രെയ്നിലുള്ള ആസ്ഥാനം യുക്രെയ്ൻ സൈന്യം ആക്രമിച്ചു. കാദിവ്കയിൽ വാഗ്നർ കൂലിപ്പട്ടാളം താമസിച്ചിരുന്ന ഹോട്ടലിലാണ് ആക്രമണമുണ്ടായതെന്ന് ലുഹാൻസ്കിലെ യുക്രെയ്നിയൻ ഗവർണറെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു.
റഷ്യക്ക് ഇത് വൻ നഷ്ടമാണുണ്ടാക്കിയതെന്നും ഗവർണർ സെർഹി ഹൈദായി പറഞ്ഞു. അതേസമയം, യുക്രെയ്ൻ സൈന്യത്തിന്റെ ആക്രമണത്തിൽ വാഗ്നർ സംഘത്തിലെ ആരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് എന്ന് വ്യക്തമല്ല. ഹോട്ടലിൽ വാഗ്നർ ഗ്രൂപ്പിന്റെ സാന്നിധ്യം സ്വതന്ത്രമായി പരിശോധിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ബിബിസിയും വ്യക്തമാക്കി.
സായുധ സംഘടനയായ വാഗ്നർ ഗ്രൂപ്പ് റഷ്യൻ സേനകളിൽ ഒന്നിന്റെയും ഭാഗമല്ല. എന്നാൽ യുക്രെയ്ൻ യുദ്ധത്തിൽ ഇവരുടെ സജീവ സാന്നിധ്യമുള്ളതായി നേരത്തെ മുതൽ ആരോപണമുണ്ട്. കഴിഞ്ഞ എട്ടുവർഷമായി യുക്രെയ്ൻ, സിറിയ, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ ഇവരുടെ കൂലിപടയാളികളുണ്ട്.
പാശ്ചാത്യ യുദ്ധനിരീക്ഷകരുടെ അഭിപ്രായത്തിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ സ്വകാര്യ ആർമിയാണ് വാഗ്നർ ഗ്രൂപ്പ്. ഡിമിത്രി യുറ്റ്കിൻ എന്ന റഷ്യൻ സൈനിക ഉദ്യോഗസ്ഥനാണ് ഈ ഗ്രൂപ്പിനു തുടക്കമിട്ടതെന്നായിരുന്നു ബിബിസി നടത്തിയ അന്വേഷണാത്മക ഡോക്യുമെന്ററിയിൽ പറയുന്നത്. വാഗ്നർ എന്നായിരുന്നത്രേ ഇദ്ദേഹത്തിന്റെ വിളിപ്പേര്. ആ പേരു തന്നെ ഗ്രൂപ്പിനു വന്നു.
സ്പെറ്റ്സ്നാസ് എന്ന റഷ്യൻ പ്രത്യേക സേനയുടെ ഓഫിസറായിരുന്നു യുറ്റ്കിൻ. റഷ്യൻ ചാര, ഇന്റലിജൻസ് വൃത്തവും മഹാശക്തരുമായ ജിആർയുവിന്റെ മുൻ ലഫ്.കേണലും. 2014ൽ റഷ്യയുടെ ക്രൈമിയ അധിനിവേശ ദൗത്യത്തോടൊപ്പമാണ് വാഗ്നർ ഗ്രൂപ്പിന്റെയും ജനനമെന്ന് വിലയിരുത്തപ്പെടുന്നു.