ആഭ്യന്തരകലാപം മുറുകുമ്പോൾ സുഡാൻ തലസ്ഥാനമായ ഖാർത്തൂമിലെ അനാഥാലയങ്ങളിൽ ഇതുവരെ പൊലിഞ്ഞത് അറുപതിലേറെ കുട്ടികളുടെ ജീവൻ. സേനകൾ തമ്മിലുള്ള പോരാട്ടം ശക്തമാകുമ്പോൾ പുറത്തുകടക്കാനാകാതെ അനാഥാലയങ്ങളിൽ കുരുങ്ങിയ കുട്ടികളാണ് മരിച്ചു വീഴുന്നത്. ആവശ്യത്തിന് ഭക്ഷണവും കുടിവെള്ളവും മരുന്നും ലഭിക്കാതെ നവജാതശിശുക്കളുൾപ്പെടെ നരകയാതനയനുഭവിച്ചുവെന്നാണ് റിപ്പോർട്ട്.
ഒരു നേരത്തെ ഭക്ഷണം പോലും ലഭിക്കാതെ നരകിച്ചതോടെ പലകുട്ടികൾക്കും ജ്വരം ബാധിച്ചു. രണ്ടു ദിവസത്തിനിടെ 26 കുട്ടികളാണ് മരിച്ചത്. മരണസംഖ്യ ഉയരുന്നസാഹചര്യത്തിൽ സാമൂഹികമാധ്യമങ്ങൾവഴി അനാഥാലയ അധികൃതർ സഹായത്തിനഭ്യർഥിച്ചു. ഖാർത്തൂമിലെ അൽ മയ്ഖോമ അനാഥാലയത്തിൽ ഡോക്ടർമാരും സന്നദ്ധപ്രവർത്തകരും കുട്ടികളുടെ ജീവൻ രക്ഷിക്കാൻ പെടാപ്പാടുപെടുകയാണ്. പലയിടത്തും ജീവൻരക്ഷാ ഉപകരണങ്ങൾ പോലും ലഭ്യമല്ല.
അനാഥാലയത്തിന് പുറത്ത് ഷെല്ലിങ് തുടരുന്നതിനാൽ കുട്ടികൾക്ക് സഹായമെത്തിക്കുകയോ അവരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റുകയോ ചെയ്യാനും സാധിക്കുന്നില്ല. ആറാഴ്ചയായി തുടരുന്ന കലാപത്തിൽ പലതവണ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും പലയിടത്തും സംഘർഷത്തിന് അയവില്ല. സുഡാന്റെ സൈനികമേധാവി ജനറൽ അബ്ദേൽ ഫത്താ ബുർഹാനും അർധസൈന്യമായ ആർ.എസ്.എഫിന്റെ തലവൻ ജനറൽ മുഹമ്മദ് ഹംദാൻ ഡഗോളയും തമ്മിലുള്ള അധികാര വടംവലിയെത്തുടർന്നാണ് ഏപ്രിൽ 15-ന് സേനകൾ തമ്മിൽ ഏറ്റുമുട്ടലാരംഭിക്കുന്നത്. 190 കുട്ടികളുൾപ്പെടെ 860 പേർ കൊല്ലപ്പെട്ടു.