ഗാസിയാബാദ്: അയൽക്കാരനെ കമ്പി വടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ സാഹിബബാദ് സ്വദേശി സുരാജി(22)നെയാണ് അയൽക്കാരനായ രാജ്കുമാറിനെ(25) കൊലപ്പെടുത്തിയ കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ സുരാജിന്റെ മാതാപിതാക്കളെയും പോലീസ് പിടികൂടിയിട്ടുണ്ട്.
തന്റെ അമ്മയുമായി രാജ്കുമാറിന് രഹസ്യബന്ധമുണ്ടെന്ന സുരാജിന്റെ സംശയമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്. ശനിയാഴ്ച രാജ്കുമാറിന്റെ വീട്ടിലെത്തിയ പ്രതി, തന്റെ അമ്മയുമായി രഹസ്യബന്ധമുണ്ടോയെന്ന് നേരിട്ട് ചോദിച്ചു. ഇതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് മടങ്ങിപ്പോയ പ്രതി ഇരുമ്പ് വടിയുമായി തിരികെ എത്തി രാജ്കുമാറിനെ ആക്രമിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതര പരിക്കേറ്റ രാജ്കുമാറിനെ ബന്ധുക്കളെത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ യുവാവ് ഞായറാഴ്ച വൈകിട്ടോടെ മരിച്ചു. തുടർന്നാണ് കൊലക്കുറ്റം ചുമത്തി സുരാജിനെ പോലീസ് പിടികൂടിയത്. സംഭവസമയം സ്ഥലത്തുണ്ടായിരുന്ന സുരാജിന്റെ മാതാപിതാക്കളായ രാജാറാം(46) ഫൂൽമതി(45) എന്നിവരും കേസിൽ പ്രതികളാണെന്നും പോലീസ് പറഞ്ഞു. രാജ്കുമാറിനെ ആക്രമിക്കാൻ പ്രേരിപ്പിച്ചതിനാണ് ഇവർക്കെതിരേ കേസെടുത്തിരിക്കുന്നത്.