റോം∙ ഇറ്റലിയിലെ പിയാചെൻസ നഗരത്തിൽ 55 വയസ്സുകാരിയായ യുക്രെയ്‌ൻ സ്ത്രീ ലൈംഗിക അതിക്രമത്തിനിരയാകുന്ന വിഡിയോ ട്വീറ്റ് ചെയ്‌ത ഇറ്റാലിയൻ നേതാവ് ജോർജിയ മെലോനി വിവാദത്തിൽ.ഗിനിയയിൽ നിന്നുള്ള അഭയാർഥിയാണ് കഴിഞ്ഞ ഞായറാഴ്‍ച പിയാചെൻസയിലെ തെരുവിൽ യുക്രെയ്‍ൻ സ്ത്രീയെ ബലാത്സംഗം ചെയ്‍തത്. അതിക്രമത്തിന്റെ ദൃശ്യങ്ങൾ പരിസരത്തെ അപാർട്‌മെന്റിൽ ഉണ്ടായിരുന്ന ആരോ ചിത്രീകരിക്കുകയായിരുന്നു. പ്രദേശിക മാധ്യമങ്ങൾ എഡിറ്റ് ചെയ്‌ത്പുറത്തുവിട്ട വിഡിയോയാണ് ജോർജിയ മെലോനി ട്വീറ്റ് ചെയ്‌തത്. ദൃശ്യങ്ങൾ ബ്ലർ ചെയ്‌തിരുന്നു. ലൈംഗിക അതിക്രമങ്ങൾക്കു മുൻപിൽ നിശബ്‌ദയായിരിക്കാൻ കഴിയില്ലെന്ന ശീർഷകത്തിലാണ് മെലോനി വിഡിയോ പങ്കുവച്ചത്.
ട്വിറ്റർ ചട്ടങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് ട്വിറ്റർ ചൊവ്വാഴ്‍ച വിഡിയോ നീക്കം ചെയ്‌തിരുന്നു. സെപ്റ്റംബർ 25 ന് നടക്കുന്ന ഇറ്റാലിയൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ജോർജിയ മെലോനി നയിക്കുന്ന തീവ്ര വലതുപക്ഷ പാർട്ടിയായ ബ്രദേഴ്‍സ് ഓഫ് ഇറ്റലിയുടെ നേതൃത്വത്തിലുള്ള സംഖ്യം വൻ ഭൂരിപക്ഷം നേടുമെന്നു സമീപകാല സർവേകൾ പ്രവചിച്ചിരുന്നു.