കീവ്: യുക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ കർക്കീവിലെ പ്രാദേശിക ഭരണസിരാകേന്ദ്രത്തിനു നേർക്ക് റഷ്യൻ മിസൈൽ ആക്രമണം. സ്ഫോടനത്തിൽ കെട്ടിടം പൂർണമായും നശിച്ചു. ജനവാസ കേന്ദ്രങ്ങളിലും റഷ്യൻ ഷെല്ലാക്രമണം ഉണ്ടായതായി പറയുന്നു. തിങ്കളാഴ്ച കർക്കീവ് ജനവാസ കേന്ദ്രങ്ങളിൽ നടത്തിയ ഷെല്ലാക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു. തുടർച്ചയായ അഞ്ചാം ദിവസവും കർക്കീവിൽ റഷ്യൻ സേനയും യുക്രെയ്ൻ സേനയും ഏറ്റുമുട്ടൽ തുടരുകയാണ്.
കർക്കീവിൽ റഷ്യൻ സേന നടത്തിയ ഷെല്ലാക്രമണത്തിൽ ഇന്ത്യക്കാരനായ വിദ്യാർഥി മരിച്ചിരുന്നു. കർക്കീവിലുണ്ടായ ഏറ്റുമുട്ടലിനിടെ കർണാടകയിലെ ഹവേരി സ്വദേശി നവീൻ കുമാർ(21) ആണ് മരിച്ചത്. യുക്രെയിനിൽ റഷ്യൻ ആക്രമണം തുടങ്ങിയതിനു ശേഷം ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ പൗരനു ജീവൻ നഷ്ടപ്പെടുന്നത്.
സ്റ്റുഡന്റ് കോർഡിനേറ്റർമാരാണ് ഇക്കാര്യം അറിയിച്ചത്. നാലാം വർഷ എംബിബിഎസ് വിദ്യാർഥിയാണ് നവീൻ കുമാർ. നവീന്റെ മരണം വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു.
നവീൻ താമസിച്ചിരുന്ന ബങ്കറിനുള്ളിൽ നിന്നും പുറത്തിറങ്ങിയ സമയം ആക്രമണമുണ്ടാകുകയായിരുന്നു. നവീന്റെ മാതാപിതാക്കൾ ചെന്നൈയിലാണെന്നാണ് സൂചന. കർക്കീവിൽ കഴിഞ്ഞ ദിവസങ്ങളിൽ രൂക്ഷമായ ആക്രമണമാണ് നടക്കുന്നത്.