കശ്മീരില്‍ പരിശോധന ശക്തമാക്കി സൈന്യം; പൂഞ്ച്, രജൗരി മേഖലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചു

0

 

ജമ്മുകശ്മീരില്‍ ഭീകരര്‍ക്കായുള്ള പരിശോധന ശക്തമാക്കി സുരക്ഷാ സേന. മേഖലയില്‍ ഭീകരരുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൂഞ്ച്, രജൗരി മേഖലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചു. ഭീകരരെ കണ്ടെത്തുന്നതിനായി സ്‌നിഫര്‍ നായ്ക്കളെയും ദൗത്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പൂഞ്ച് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് ഏറ്റെടുത്തു. യുഎസ് നിര്‍മിത എം4 കാര്‍ബൈന്‍ ആക്രമണ റൈഫിളുകളുടെ ഉപയോഗം പ്രദര്‍ശിപ്പിച്ച ഭീകരര്‍ ആക്രമണ സ്ഥലത്തു നിന്നുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. 1980-കളില്‍ അമേരിക്കയില്‍ വികസിപ്പിച്ചെടുത്ത ഭാരം കുറഞ്ഞതും ഗ്യാസില്‍ പ്രവര്‍ത്തിപ്പിക്കുന്നതുമായ മാഗസിന്‍ ഉപയോഗിക്കുന്ന ആയുധമാണ് M4 കാര്‍ബൈന്‍. യുഎസ് സായുധ സേനയുടെ കാലാള്‍പ്പട ഉപയോഗിക്കുന്ന ആയുധമാണിതെഎന്നാണ് വിവരം. മറ്റ് 80 ലധികം രാജ്യങ്ങളും ഇത് സ്വീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം രജൗരിയില്‍ നടന്ന ഭീകരാക്രമണത്തില്‍ അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്. പൂഞ്ച് മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പരിശോധനയ്ക്കിറങ്ങിയ സൈനികര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. യുഎസ് നിര്‍മ്മിത എം4 കാര്‍ബൈന്‍ തോക്ക് ഉപയോഗിച്ചാണ് സൈനിക വാഹനത്തിന് നേരെ ഭീകരര്‍ ആക്രമണം നടത്തിയത്.

Leave a Reply