ഒമാനിൽ മഴക്കെടുതിയിൽ മൂന്ന് മരണം. കനത്ത മഴയിൽ വാഹനം വെള്ളപ്പാച്ചിലിൽപ്പെട്ട് കാണാതായ മൂന്ന് പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഒമാനിൽ ഇന്ന് വൈകിട്ടു വരെ അസ്ഥിരമായ കാലാവസ്ഥ തുടരും. സൗദിയുടെ ചില മേഖലകളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഴ, ഇടിമിന്നൽ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.
പൊടുന്നനെയുണ്ടായ മഴയിൽ വെള്ളപ്പാച്ചിലുകൾ രൂപപ്പെട്ടു തോടുകളായി ഒഴുകിയത് മൂലം ഉണ്ടായ അപകടമാണ് മൂന്ന് പേരുടെ ജീവനെടുത്തത്. ബുറേമി ഗവർണറേറ്റിലെ മഹ്ദ വിലായത്തിലെ താഴ്‌വരയിൽ രണ്ട് വാഹനങ്ങളാണ് ഇന്നലെ വെള്ളപ്പാച്ചിലിൽ കുടുങ്ങിയത്. നാല് പേരെ ഉടനെ തന്നെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. ബാക്കിയുള്ള 3 പേരാണ് മരിച്ചത്. പൊടുന്നനെയുള്ള വെള്ളപ്പാച്ചിൽ രൂപപ്പെടുന്ന വാദികൾ എന്നറിയപ്പെടുന്ന തോടുകൾ വാഹനം കൊണ്ട് മറികടക്കരുതെന്ന നിർദ്ദേശം നിലനിക്കുകയാണ്.
ഒമാനിൽ ഇന്ന് വൈകിട്ട് വരെ ഈ കാലാവസഥ തുടരും. കാഴ്ചാ പരിധി കുറയുന്നതിനാൽ വാഹനമോടിക്കുന്നവരും ജാഗ്രത പാലിക്കണം. മത്സ്യത്തൊഴിലാളികൾക്കും ജാഗ്രത നിർദേശമുണ്ട്. നിലവിൽ മഴയോ നാശനഷ്ടങ്ങളോ തുടരുന്നില്ല. സൗദിയുടെ ഭാഗങ്ങളായ ജിസാൻ, അസിർ, അൽ-ബഹ എന്നിവിടങ്ങളിൽ ശക്തമായ ഇടിമിന്നൽ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അൽ ശർഖിയ, നജ്‌റാൻ, താബൂക്ക്, മദീന മേഖലകളിൽ മഴ മേഖങ്ങൾ രൂപപ്പെടുമെന്നും മുന്നറിയിപ്പുണ്ട്.