കരിംനഗർ: തെലങ്കാന കരിംനഗറിലെ ജനവാസ മേഖലയിൽ ദിവസങ്ങളോളം പരിഭ്രാന്തി പരത്തിയ കരടിയെ മയക്കുവെടി വച്ച് പിടികൂടി കാട്ടിൽ തുറന്നുവിട്ടു. കരിംനഗർ- ജഗിത്യാൽ ഹൈവേയിലാണ് കരടിയിറങ്ങിയത്. മയക്കുവെടി വച്ച് പിടികൂടിയ ശേഷം കരടിയെ വനംവകുപ്പ് കാട്ടിൽ തുറന്നുവിടുകയായിരുന്നു. വെള്ളിയാഴ്ച രാത്രി മുതലാണ് കരടിയെ ശ്രീപുര മേഖലയിൽ കാണാൻ തുടങ്ങിയത്. ശ്രീപുര കോളനിയിലെ സിസിടിവികളിലും അലഞ്ഞ് തിരിയുന്ന കരടിയുടെ ദൃശ്യങ്ങൾ വ്യക്തമായതോടെ ആളുകൾ പരിഭ്രാന്തരായി. ഇതിന് പിന്നാലെ വിവരം വനംവകുപ്പിനെ അറിയിക്കുകയായിരുന്നു.