റിയാദ്: ഇസ്‍ലാമിക പുണ്യനഗരമായ മദീന സന്ദർശിച്ചുവെന്ന് ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനിക്കൊപ്പമാണ് മുരളീധരൻ മദീനയിയിലെത്തിയത്. മസ്ജിദുന്നബവിയുടെ പുറംകാഴ്ച തന്നെ പ്രൗഢഗംഭീരവും അനുഗ്രഹീതവുമാണെന്നും വി. മുരളീധരൻ പറഞ്ഞു.
സൗദി ഭരണകൂടത്തിൻറെ ക്ഷണം സ്വീകരിച്ചാണ് ഇരുവരും മദീനയിലെത്തിയത്. ലോകത്തിലെ ആദ്യ മസ്ജിദായ ഖുബയും ഉഹ്ദ് പർവതവും പുണ്യകാഴ്ചകളായതായും മന്ത്രി പറഞ്ഞു. ഇസ്‍ലാമിക ചരിത്രവുമായി ഇഴചേർന്ന് കിടക്കുന്ന പുണ്യസ്ഥലങ്ങളിലേക്ക് തങ്ങളെ നയിച്ച സൗദി ഭരണകൂടത്തിെൻറ നിലപാട്, ഭാരതത്തിെൻറ സാംസ്കാരിക- ആധ്യാത്മിക സമഭാവനക്കുള്ള അംഗീകാരം കൂടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയും സൗദി അറേബ്യയും ഈ വർഷത്തെ ഹജ്ജ് കരാർ ഒപ്പുവെച്ചിരുന്നു. ജിദ്ദയിൽ നടന്ന ചടങ്ങിൽ ഹജ്ജ് മന്ത്രി തൗഫീഖ് അൽ റബീഅയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുമാണ് കരാറിൽ ഒപ്പുവെച്ചത്. ഇന്ത്യയും സൗദിയും തമ്മിൽ ഹജ്ജ് കരാർ ഔദ്യോഗികമായി ഒപ്പുവെച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് സ്മൃതി ഇറാനി പ്രതികരിച്ചു.
തീർത്ഥാടകരുടെ മുഴുവൻ വിവരങ്ങളും ഡിജിറ്റലായി നൽകുന്നതിൽ ഇന്ത്യൻ സർക്കാർ കാണിക്കുന്ന താൽപര്യത്തെ സൗദി ഭരണകൂടം പ്രശംസിച്ചതായും മന്ത്രി പഞ്ഞു. ഹജ്ജ് തീർത്ഥാടനത്തിൽ മഹ്‌റം (ആൺ തുണ) ഇല്ലാതെ സ്ത്രീകൾക്ക് വരാനുള്ള അവസാനം കൂടുതൽ പ്രോത്സാഹിപ്പിക്കണമെന്ന നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു. എല്ലാ തീർഥാടകരുടെയും സമഗ്രമായ ക്ഷേമം ഉറപ്പാക്കി, മെഡിക്കൽ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള പദ്ധതികളും ചർച്ച ചെയ്തുവെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ, സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ, കോൺസുലർ ജനറൽ ഷാഹിദ് ആലം എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. ഇന്നലെ വൈകീട്ടാണ് കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയും വി. മുരളീധരനും ജിദ്ദയിലെത്തിയത്.