സ്പെയിനെ അട്ടിമറിച്ച മൊറോക്കോ സൂപ്പർ ഹീറോ കലൂര്‍ സ്റ്റേഡിയത്തിലും കളിച്ചു!

0

ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിൽ സ്പെയിനെ അട്ടിമറിച്ച് മൊറോക്കോ ക്വാർട്ടർ ഉറപ്പിച്ചപ്പോൾ ഹീറോയായത് മൊറോക്കോ ഗോൾ കീപ്പ‍ർ യാസിൻ ബോനുവാണ്. പെനൽറ്റിയിൽ സ്പാനിഷ് താരങ്ങൾക്ക് ഒറ്റ കിക്ക് പോലും ലക്ഷ്യത്തിലെത്തിക്കാനാകാതെ പോയതോടെ, 3–0നാണ് മൊറോക്കോയുടെ വിജയം. ഷൂട്ടൗട്ടിൽ കാർലോസ് സോളറെടുത്ത രണ്ടാമത്തെ കിക്കും ക്യാപ്റ്റൻ സെർജിയോ ബുസ്ക്വെറ്റ്സിന്റെ മൂന്നാം കിക്കും മൊറോക്കോ ഗോൾകീപ്പർ യാസിൻ ബോനു തട്ടിയിട്ടു.

ഇതേ ബോനു കൊച്ചി ജവഹർലാൽ നെഹ്‍റു സ്റ്റേ‍ഡിയത്തിൽ കളിക്കാനിറങ്ങിയിട്ടുണ്ട്. 2018ൽ സ്പാനിഷ് ക്ലബ് ജിറോണ എഫ്സി, ഓസ്ട്രേലിയൻ ക്ലബ് മെൽബൺ സിറ്റി എന്നീ ടീമുകൾ കേരള ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കാനെത്തിയപ്പോൾ ജിറോണയുടെ താരമായിരുന്നു യാസിൻ. അന്ന് മെൽബൺ സിറ്റി എഫ്സിക്കെതിരായ മത്സരത്തിൽ ജിറോണയ്ക്കായി ഗോൾ വല കാത്തത് യാസിൻ ബോനുവായിരുന്നു.

മെൽബൺ സിറ്റിക്കെതിരെ ഏകപക്ഷീയമായ ആറു ഗോളുകളുടെ വിജയമാണ് ജിറോണ നേടിയത്. എന്നാൽ ബ്ലാസ്റ്റേഴ്സിനെതിരെ ബോനു കളിച്ചിരുന്നില്ല. ഗോർക ഇറായ്സോസ് മൊറേനോ, യാസിൻ ബോനു, മാർക് വിറ്റോ ബ്രെസ്മസ് എന്നീ ഗോൾ കീപ്പർമാരാണ് സ്പാനിഷ് ക്ലബിനൊപ്പം കേരളത്തിൽ കളിക്കാനെത്തിയത്. പ്രീസീസണായി നടത്തിയ ടൂർണമെന്റിൽ വിജയികളായതും ബോനുവിന്റെ ടീമായ ജിറോണയാണ്.

നിലവില്‍ ലാലിഗയിലെ സെവിയയുടെ ഗോൾ കീപ്പറാണു ബോനു. 31 വയസ്സുകാരനായ താരം കാനഡയിലെ മോൺട്രിയലിലാണു ജനിച്ചത്. മൊറോക്കോ ക്ലബ് വൈദാദ് എസി, അത്‌ലറ്റികോ മഡ്രിഡ്, റിയല്‍ സറഗോസ ടീമുകൾക്കു വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here