നിർണ്ണായക മത്സരത്തിൽ ഇറാനെ മുട്ടുകുത്തിച്ച് യുഎസ്എ നോക്കൗട്ടിൽ; പ്രീ ക്വാർട്ടറിൽ കാത്തിരിക്കുന്നത് നെതർലാന്റസ്

0


ആദ്യം ഒരു ഗോളടിച്ച് മേൽക്കൈ നേടി; രണ്ടാം പകുതിയിൽ ഉരുക്കുകോട്ട കെട്ടി പ്രത്യാക്രമണത്തെ തടഞ്ഞു; ശക്തമായ മുന്നേറ്റത്തിലും ഇറാന് തിരിച്ചടിയായത് ഫിനിഷിങ്ങ് പോരായ്മ; നിർണ്ണായക മത്സരത്തിൽ ഇറാനെ മുട്ടുകുത്തിച്ച് യുഎസ്എ നോക്കൗട്ടിൽ; പ്രീ ക്വാർട്ടറിൽ കാത്തിരിക്കുന്നത് നെതർലാന്റസ്
മറുനാടൻ മലയാളി ബ്യൂറോ
ദോഹ: ലോകകപ്പിലെ നിർണ്ണായക മത്സരത്തിൽ ഇറാന്റെ വെല്ലുവിളി അതിജീവിച്ചാണ് അമേരിക്ക പ്രീ ക്വാർട്ടറിലെത്തിയത്.അവസാനഘട്ടത്തിൽ സമനില നേടിയാൽ പോലും പ്രീ ക്വാർട്ടറിലെത്താൻ കഴിയുമായിരുന്ന ഇറാനെ ഗോളടിക്കാതെ തടഞ്ഞുനിർത്തി അമേരിക്കൻ മുന്നേറ്റം. ഏകപക്ഷീയമായ ഒരുഗോളിനാണ് അമേരിക്കയുടെ വിജയം. സൂപ്പർതാരം ക്രിസ്റ്റ്യൻ പുലിസിച്ചാണ് അമേരിക്കയ്ക്കായി ഗോൾ നേടിയത്. ഇറാൻ പ്രതിരോധം മത്സരത്തിലുടനീളം അമേരിക്കയ്ക്ക് കടുത്ത വെല്ലുവിളിയാണുയർത്തിയത്.സംഭവിച്ച ഒരേ ഒരു പിഴവിലായിരുന്നു വിജയ ഗോൾ

മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയന്റുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായാണ് അമേരിക്ക പ്രീ ക്വാർട്ടറിലേക്ക് കടക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും സമനിലയിലാണ് കലാശിച്ചത്. പ്രീ ക്വാർട്ടറിൽ ഗ്രൂപ്പ് എ യിലെ ഒന്നാം സ്ഥാനക്കാരായ നെതർലൻഡ്സാണ് എതിരാളികൾ.

അവസാന മത്സരം പരാജയപ്പെട്ടതോടെ മൂന്നു പോയിന്റുള്ള ഇറാൻ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. മത്സരം തുടങ്ങി ആദ്യ മിനിറ്റിൽ തന്നെ ഇറാന് ഫ്രീകിക്ക് ലഭിച്ചെങ്കിലും അവസരം മുതലെടുക്കാൻ അവർക്കു സാധിക്കാതെ പോയി. തൊട്ടുപിന്നാലെ ഇറാൻ പോസ്റ്റിനടുത്തേക്ക് ഓടിക്കയറിയ ക്രിസ്റ്റ്യൻ പുലിസിച്ചിനെ ഇറാൻ പ്രതിരോധ താരം മജിദ് ഹുസൈനി തടഞ്ഞു. 11ാം മിനിറ്റിൽ ഒരു ക്രോസിൽ തലവച്ച് ഗോൾ നേടാൻ പുലിസിച്ചിനു ലഭിച്ച അവസരവും പാഴായി.

താരത്തിന്റെ ശക്തി കുറഞ്ഞ ഹെഡർ ഇറാൻ ഗോളി അനായാസം കൈപ്പിടിയിലാക്കി. തിമോത്തി വിയയുടെ മികച്ചൊരു ഹെഡർ ഗോളവസരം ഇറാൻ ഗോളി അലിരെസ ബെയ്‌റാൻവാൻഡ് കൈപ്പിടിയിലാക്കി.38ാം മിനിറ്റിൽ യുഎസ് കാത്തിരുന്ന ഗോൾ ക്രിസ്റ്റ്യൻ പുലിസിച്ച് നേടി. സെർഗിനോ ഡസ്റ്റിന്റെ അസിസ്റ്റിൽനിന്നായിരുന്നു ഗോൾ നേട്ടം. വെസ്റ്റൻ മക്കെന്നി നൽകിയ പാസിൽ പന്തു ലഭിച്ച ഡസ്റ്റ്, ഹെഡർ എടുത്ത് പുലിസിച്ചിന്റെ ഗോളിനു വഴിയൊരുക്കി.രണ്ട് ഇറാൻ പ്രതിരോധ താരങ്ങളെ മറികടന്നാണ് പുലിസിച്ച് പന്ത് വലയിലെത്തിച്ചത്. ഗോൾ നേടിയതിനു പിന്നാലെ ഇറാൻ ബോക്‌സിനകത്ത് പുലിസിച്ച് വീണെങ്കിലും ടീം ഫിസിയോമാരെത്തി പരിശോധിച്ച ശേഷം കളി തുടർന്നു. ലോകകപ്പിൽ പുലിസിച്ചിന്റെ ആദ്യ ഗോളാണിത്.ആദ്യ പകുതിയുടെ അധിക സമയത്ത് തിമോത്തി വിയ യുഎസിനായി രണ്ടാം ഗോൾ നേടിയെങ്കിലും റഫറി ഓഫ് സൈഡ് ഫ്‌ളാഗുയർത്തി.

ആദ്യ പകുതിയിൽ യുഎസ് പോസ്റ്റിലേക്ക് ഒരു ഷോട്ട് ഉതിർക്കാൻ പോലും ഇറാൻ താരങ്ങൾക്കു സാധിച്ചിരുന്നില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ പുലിസിച്ചിനെ പിൻവലിച്ച് ബ്രാൻഡൻ ആരൺസനെ യുഎസ് ഗ്രൗണ്ടിലിറക്കി. 51ാം മിനിറ്റിൽ പന്തുമായി യുഎസ് പോസ്റ്റിനു നേരെ ഓടിക്കയറിയ ഇറാന്റെ മെഹ്ദി തരേമിയെ യുഎസ് പ്രതിരോധ താരങ്ങൾ തടഞ്ഞു.

59ാം മിനിറ്റിൽ തരേമിക്കു മികച്ചൊരു അവസരം ലഭിച്ചെങ്കിലും ഷോട്ടെടുക്കും മുൻപേ റഫറി ഓഫ് സൈഡ് വിളിച്ചു. 65ാം മിനിറ്റിൽ ഇറാന്റെ പകരക്കാരൻ താരം ഗുദ്ദൊസിന്റെ ഷോട്ട് യുഎസ് പോസ്റ്റിനു വെളിയിലൂടെ പുറത്തേക്കു പോയി. തൊട്ടുപിന്നാലെ യുഎസ് താരം യൂനസ് മൂസ എടുത്ത ഫ്രീകിക്ക് ബാറിനു മുകളിലൂടെ നഷ്ടപ്പെടുത്തി. രണ്ടാം പകുതിയിൽ അധിക സമയം ഒൻപതു മിനിറ്റുകൾ പിന്നിട്ടപ്പോഴും സമനില ഗോൾ നേടാൻ ഇറാൻ താരങ്ങൾക്കു സാധിച്ചില്ല. ഇതോടെ ഒരു ഗോൾ വിജയവുമായി യുഎസ് പ്രീക്വാർട്ടർ ഉറപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here