ക്രിമിയൻ പാലത്തിലൂടെയുള്ള ട്രെയിൻ സർവീസ് പുനഃസ്ഥാപിച്ച് റഷ്യ. ഷെഡ്യൂൾ ചെയ്തിരിക്കുന്ന എല്ലാ പാസഞ്ചർ, ചരക്ക് ട്രെയിനുകളും സർവീസ് നടത്തുമെന്ന് റഷ്യൻ ഉപപ്രധാനമന്ത്രി മറാട്ട് ഖുസ്നുല്ലിൻ പറഞ്ഞു.
അതേസമയം 24 മണിക്കൂറിനുള്ളിൽ ട്രക്കുകൾക്ക് കെർച്ച് കടലിടുക്ക് കടക്കാൻ ഫെറികൾ ഉപയോഗിക്കേണ്ടിവരുമെന്നു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
2014ൽ യുക്രെയ്നിൽനിന്നു പിടിച്ചെടുത്ത ക്രിമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന പാലത്തിൽ ഇന്ന് സ്ഫോടനമുണ്ടായിരുന്നു. സംഭവത്തിൽ പാലത്തിന്റെ ഒരുഭാഗം അടർന്നുവീണു. യുക്രെയ്ൻ സേനയാണു സംഭവത്തിനു പിന്നിലെന്ന് അനുമാനിക്കപ്പെടുന്നു. പക്ഷേ, അവർ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.
പകരം റഷ്യയെ പരിഹസിക്കുന്ന പ്രസ്താവനകൾ പുറത്തുവിട്ടു. ഏപ്രിലിൽ മോസ്ക്വാ യുദ്ധക്കപ്പൽ നഷ്ടപ്പെട്ടശേഷം യുക്രെയ്ൻ സേനയിൽനിന്ന് റഷ്യ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് ക്രിമിയൻ പാലത്തിന്റെ തകർച്ച. സംഭവത്തിൽ മൂന്നുപേർ മരിച്ചതായി റഷ്യ അറിയിച്ചിരുന്നു
പാലത്തിൽ എങ്ങനെ സ്ഫോടനമുണ്ടായി എന്നതിൽ കൃത്യമായ വിശദീകരണമില്ല. ട്രക്ക് ബോംബ് ആയിരിക്കാമെന്നു സംശയിക്കുന്നു. പാലത്തിലൂടെ പോകുന്ന ട്രക്ക് പൊട്ടിത്തെറിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ട്രക്കിനു സമീപമുണ്ടായിരുന്ന കാറിൽ സഞ്ചരിച്ചിരുന്നവരാണു മരിച്ചത്. പാലത്തോടു ചേർന്നുള്ള റെയിൽപാതയിലൂടെ എണ്ണയുമായി വരുകയായിരുന്ന ട്രെയിനിലേക്കും തീ പടർന്നു.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ഉത്തരവു പ്രകാരം 2018ലാണ് പാലംപണി പൂർത്തിയാക്കിയത്. ക്രിമിയയിൽ റഷ്യക്കുള്ള ആധിപത്യത്തിന്റെ പ്രതീകമായിരുന്നു ഈ പാലം.
യുക്രെയ്ൻ സേനയുടെ മുന്നേറ്റത്തിൽ അധിനിവേശ പ്രദേശങ്ങളിൽനിന്നു പിന്മാറിക്കൊണ്ടിരിക്കുന്ന റഷ്യൻ പട്ടാളത്തിനു മറ്റൊരു നാണക്കേടായി ഈ സംഭവം. യുക്രെയ്ന്റെ തീവ്രവാദസ്വഭാവമാണ് സംഭവത്തിൽ വ്യക്തമാകുന്നതെന്നും ക്രിമിനൽ അന്വേഷണം ആരംഭിച്ചെന്നും റഷ്യ അറിയിച്ചു.