ന്യൂഡൽഹി: ഇടവേളയ്ക്ക് ശേഷം ലോകത്ത് വീണ്ടും കോവിഡ് കേസുകൾ കുത്തനെ ഉയരുമെന്ന് മുന്നറിയിപ്പ്. ലോകത്താകെയുള്ള കൊറോണ രോഗികളുടെ എണ്ണം ഫെബ്രുവരിയോടെ 18.7 ദശലക്ഷമായി ഉയരുമെന്നാണ് മുന്നറിയിപ്പ്. വാഷിംഗ്ടൺ സർവ്വകലാശാലയിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
ഡിസംബറോട് കൂടി തന്നെ കൊറോണ വ്യാപനം തുടങ്ങിയേക്കുമെന്നാണ് ഇവർ പ്രവചിക്കുന്നത്. മരണനിരക്കിലും വലിയ തോതിലുള്ള കുതിച്ചുചാട്ടമുണ്ടാകും. തണുത്ത കാലാവസ്ഥയിൽ രോഗവ്യാപനം രൂക്ഷമാകും. അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം പത്ത് ലക്ഷം വരെ ഉയർന്നേക്കാം. ഫെബ്രുവരി അവസാനത്തോടെ വീണ്ടും കൊറോണ വ്യാപനം കുറയും.
ജർമ്മനിയിൽ അടുത്തിടെ കൊറോണ തരംഗത്തിന് കാരണമായത് ബി.ക്യു.1, ബി.ക്യു.1.1 വകഭേദങ്ങൾ കാരണമാണ്. വരും ദിവസങ്ങളിൽ യൂറോപ്പിന്റെ മറ്റ് ഭാഗങ്ങളിലേക്കും ഈ വൈറസ് വകഭേദങ്ങൾ വ്യാപിക്കും. നിലവിൽ രാജ്യത്ത് രോഗികളുടെ എണ്ണത്തിൽ കുത്തനെയുള്ള വർദ്ധനവാണ് ഉണ്ടാകുന്നത്. സിംഗപ്പൂരിലും സമാനമായ രീതിയിൽ കൊറോണ രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുന്നുണ്ട്. പുതിയ വകഭേദത്തിന് വ്യാപനശേഷി കൂടുതലാണെങ്കിലും, തീവ്രത കുറവായിരിക്കുമെന്നും പഠനങ്ങൾ പറയുന്നു