ആലപ്പുഴ: പഠനത്തിന് പണം കണ്ടെത്താന്‍ സ്വന്തം സ്കൂളിന് മുന്നില്‍ കപ്പലണ്ടി കച്ചവടം നടത്തുകയാണ് പ്ലസ്ടു വിദ്യാർത്ഥിയായ വിനിഷ. സ്കൂൾ വിട്ടാൽ കുട്ടികളെല്ലാം സന്തോഷത്തോടെ വീടണയുമ്പോൾ വിനീഷയ്ക്ക് വിശ്രമമില്ല. രാത്രി എട്ടു മണി വരെ ഉന്തുവണ്ടിയിൽ കപ്പലണ്ടി കച്ചവടം നടത്തിയാലേ പഠിക്കാനുള്ള വക കണ്ടെത്താനാകു. 14 വയസ്സില്‍ ചുമലിലേറ്റിയ ഭാരമാണ്.
അഛന്‍ കൂലിപ്പണിക്കാരനാണ്. വിനിഷയക്ക് സ്വന്തമായി വീടില്ല. അമ്മ പാര്‍വതിയും കപ്പലണ്ടി വിൽപ്പനക്കാരിയാണ്. അധികം നേരം നിന്നാല്‍ കാല് വേദനകൊണ്ടു പുളയുന്ന അമ്മക്ക് സഹായമായി തുടങ്ങിയതാണ് വിനിഷ ഈ ജോലി. പ്ലസ് ടു വിലെത്തിയതോടെ പഠിക്കാന്‍ പണം കണ്ടെത്തേണ്ട അവസ്ഥയായി. അങ്ങിനെ കച്ചവടം സ്ഥിരം ജോലിയായി മാറി. വൈകിട്ട് നാലരക്ക് തുടങ്ങിയാൽ മടങ്ങുന്നത് രാത്രി എട്ടിനായിരിക്കും. വീട്ടില് ചെന്നിട്ട് വേണം വിനിഷയ്ക്ക് പഠിക്കാന്‍. രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുമ്പോള്‍ വഴിയെ പോകുന്ന ചിലര്‍ക്ക് ഇത് വെറും തമാശ മാത്രമെന്നാണ് വിനിഷ പറയുന്നത്