ഇന്ത്യൻ അടിക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകിയ ഓസ്ട്രേലിയ വിജയം അടിച്ചെടുത്തു. ട്വന്റി20 പരമ്പരയിലെ ആദ്യമത്സരത്തിൽ ഓസീസിന് നാല് വിക്കറ്റ് ജയം. ഇന്ത്യ ഉയർത്തിയ 209 റൺസ് വിജയലക്ഷ്യം ഓസ്ട്രേലിയ നാല് പന്തുകൾ ശേഷിക്കെ മറികടന്നു.
ഓസ്ട്രേലിലയ്ക്കായി ഓപ്പണറായി അരങ്ങേറിയ കമറോൺ ഗ്രീനാണ് (60) കങ്കാരുക്കളെ വിജയവഴിയിൽ നടത്തിയത്. 30 പന്തിൽ എട്ട് ഫോറും നാല് സിക്സറുകളും പറത്തിയ ഗ്രീൻ ആദ്യമായി ടീം തന്നെ ഏൽപ്പിച്ച ദൗത്യം ഭംഗിയാക്കി. ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനൊപ്പം (22) ഓപ്പണിംഗ് വിക്കറ്റിൽ 39 റൺസും രണ്ടാം വിക്കറ്റിൽ സ്മിത്തിനൊപ്പം 70 റൺസുമാണ് ഗ്രീൻ സ്കോർബോർഡിൽ ചേർത്തത്.
മൂന്ന് തവണ ഇന്ത്യ കൈവിട്ടു സഹായിച്ചതോടെ ഗ്രീൻ അടിച്ചുകസറി. അവസാന ഓവറുകളിൽ മാത്യു വെയ്ഡും (45) തന്റെ റോൾ ഭംഗിയാക്കിയതോടെ ഇന്ത്യ തങ്ങൾക്കെതിരെ ഉയർത്തിയ എക്കാലത്തെയും ഉയർന്ന സ്കോർ ഓസീസ് മറികടന്നു. വെയ്ഡ് 21 പന്തിൽ ആറ് ഫോറും രണ്ട് സിക്സറുകളും നേടി. തുടക്കം മുതൽ 10 മുകളിൽ റൺനിരക്ക് സൂക്ഷിച്ചുപോന്ന ഓസീസിന് വിജയം അനായാസമായി.
ഇന്ത്യൻ ബൗളർമാരിൽ മൂന്ന് വിക്കറ്റ് എടുത്ത അക്സർ പട്ടേൽ മാത്രമാണ് ഓസീസിനു വെല്ലുവിളിയായത്. അക്സർ നാല് ഓവറിൽ 17 റൺസ് മാത്രമാണ് വിട്ടുനൽകിയത്. വെറ്ററൻ പേസർമാരായ ഭുവിയും ഉമേഷ് യാദവും അടിമേടിച്ചു. ഇരുവരും ഒരു ഓവറിൽ 13 റൺസിനു മുകളിൽവിട്ടുനൽകി.