വീട്ടിൽ ജപ്തി നോട്ടീസ് പതിപ്പിച്ചതിനു പിന്നാലെ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ മന്ത്രി വി.എൻ വാസവൻ റിപ്പോർട്ട് തേടി. സർക്കാർ നയത്തിനു വിരുദ്ധമായി ഉദ്യോഗസ്ഥർ പ്രവർത്തിച്ചെങ്കിൽ നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു.
ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് അജി ഭവനത്തിൽ അജിയുടെയും ശാലിനിയുടെയും മകൾ അഭിരാമി(19) ആണ് മരിച്ചത്. ചെങ്ങന്നൂർ എരമല്ലിക്കര ശ്രീഅയ്യപ്പാ കോളജിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയാണ്.
വൈകുന്നേരം 4.30 ഓടെ കതക് അടച്ചശേഷം കിടപ്പുമുറിയിലെ ഫാനിൽ ചുരിദാറിന്റെ ഷാൾ കൊണ്ട് തൂങ്ങുകയായിരുന്നു. സംഭവ സമയം വല്യമ്മ ശാന്തമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയവർ അഭിരാമിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കേരള ബാങ്കിന്റെ പതാരം ശാഖയിൽ നിന്നും അജി എടുത്ത വായ്പ കുടിശികയായിരുന്നു. ബാങ്ക് മാനേജരും പോലീസും ഉൾപ്പെടെയുള്ളവർ രാവിലെ 11 ഓടെ വീട്ടിലെത്തി നോട്ടീസ് പതിപ്പിച്ച് മടങ്ങി. ഈ സമയം വീട്ടിൽ അഭിരാമിയുടെ വല്യമ്മ മാത്രമാണ് ഉണ്ടായിരുന്നത്. വൈകുന്നേരത്തോടെ മാതാപിതാക്കൾ പതാരത്തെ ബാങ്കിലേക്ക് പോയി.
ബാങ്ക് മാനേജരുമായി സംസാരിക്കുന്നതിനിടയിലാണ് ആത്മഹത്യ നടന്നതായ വിവരം ഇവരറിയുന്നത്. കുടിശികയായ ഭൂമി ബാങ്ക് അധീനതയിലാണെന്ന് കാട്ടി നോട്ടീസ് പതിപ്പിക്കുന്ന ആദ്യഘട്ട നടപടിയാണ് നടന്നതെന്ന് അധികൃതർ വിശദീകരിക്കുന്നു.