വാഷിംങ്ടൺ: ഭീകരസംഘടനയായ അൽ ഖായിദയുടെ തലവൻ അയ്മാൻ അൽ സവാഹിരിയെ അഫ്ഗാനിസ്താന്റെ തലസ്ഥാനമായ കാബൂളിൽ നിന്നും അമേരിക്ക വധിച്ചത് നരകാഗ്നി(ഹെൽഫയർ ആർ-9) മിസൈൽ ഉപയോഗിച്ച്.
പൊട്ടിത്തെറിക്കാതെ ശത്രുവിനെ വകവരുത്താൻ ഇതിന് കഴിയും. അതിവേഗം വരുന്ന മിസൈലിലെ 6 ബ്ലേഡുകൾ ശത്രുവിനെ അരിഞ്ഞ് വീഴ്ത്തും. ശത്രുവിനെ വധിക്കുന്നതിന് തൊട്ടുമുൻപ് മാത്രമാണ് ഇവ വിടരുന്നത്. അടുത്തുള്ള ആളുകൾക്കോ വസ്തുക്കൾക്കോ കേടുപാടുകൾ ഉണ്ടാക്കില്ലെന്നതാണ് പ്രത്യേകത. പറക്കും ഗിൻസു, നിഞ്ച ബോംബ് എന്നൊക്കെയാണ് വിളിപ്പേര്. അലുമിനിയത്തെ കൃത്യമായി മുറിക്കാൻ പറ്റുന്ന ജപ്പാൻകത്തിയുടെ പരസ്യത്തിൽനിന്നാണ് ഗിൻസു എന്ന പേര് ലഭിച്ചത്.
സവാഹിരി കൊല്ലപ്പെട്ടു എന്ന വാർത്തയ്ക്കുപിന്നാലെ ഒളിസങ്കേതമായിരുന്ന വീടിന്റെ ചിത്രം പുറത്തുവന്നു. ഒരു ജനൽ പൊട്ടിയിരുന്നതൊഴിച്ചാൽ മറ്റൊരു കേടുംപാടും ഇല്ല. രണ്ടു മിസൈലുകൾ പതിച്ചിട്ടും നാശനഷ്ടങ്ങൾ ഒഴിവാക്കാൻ സാധിച്ചത് എങ്ങനെയെന്ന ചോദ്യത്തിന് ഉത്തരമാണ് ‘ഹെൽഫയർ ആർ-9 എക്സ്’ എന്ന മിസൈൽ.