ടോക്കിയോ: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസൊ ആബെയുടെ വധത്തിനു കാരണമായത് പോലീസിന്റെ വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്. ആബെയുടെ സുരക്ഷയ്ക്കായി സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസുകാർ ആദ്യവെടിപൊട്ടുന്നതുവരെ കൊലയാളിയെ തിരിച്ചറിഞ്ഞിരുന്നില്ല.
തോക്കുധാരി ആബെയ്ക്ക് നേരെ വെടിയുതിർക്കുന്നത് തടയുന്നതിൽ ഉദ്യോഗസ്ഥർ പരാജയപ്പെട്ടതായി ജപ്പാൻ ദേശീയ പോലീസ് ഏജൻസി പറയുന്നു. ആബെ യുടെ സമീപം അക്രമി എത്തുന്നത് ഉദ്യോഗസ്ഥർ തടയണമായിരുന്നെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ആബെയുടെ സുരക്ഷയിൽ വീഴ്ചയുണ്ടായതായി നാരയിലെ പോലീസ് മേധാവി ടൊമോകി ഒനിസുക സമ്മതിച്ചു.
കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ആബെയ്ക്കു നേരേ അക്രമി നിറയൊഴിക്കുകയായിരുന്നു. ഇരട്ടക്കുഴൽ തോക്ക് ഉപയോഗിച്ചായിരുന്നു ആക്രമണം. കൊലയാളിയായ തെട്സുയ യാമഗാമി ഒരു മതസംഘടനയ്ക്കെതിരേ വിദ്വേഷം പുലർത്തിയിരുന്നതായി പോലീസ് അറിയിച്ചു. യാമഗാമിയുടെ വീ ട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ നിരവധി തോക്കുകളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തു.
നാടൻതോക്കുപയോഗിച്ചാണു കൊലയാളി നിറയൊഴിച്ചത്. കൊലപാതകം കാരണവും സംബന്ധിച്ചു കൂടുതൽ വ്യക്തത വരുത്തുന്നതിനായി പോലീസ് വ്യാപക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുന്പ് ജാപ്പനീസ് നാവികസേനയിൽ ജോലി ചെയ്തിട്ടുള്ള കൊലയാളി, ഒരു ഫാക്ടറിയിൽ ജോലി ചെയ്തുവരികയായിരുന്നു.
ആബെയുടെ മൃതദേഹം ഇന്നലെ ടോക്കിയോയിലെ വീട്ടിലെത്തിച്ചു. ഭരണകക്ഷിയും ആബെയുടെ പാർട്ടിയുമായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി (എൽഡിപി) അംഗങ്ങൾ കറുത്ത വസ്ത്രമണിഞ്ഞ് ആബെയ്ക്ക് ആദരാഞ്ജലി അർപ്പിക്കാനെത്തി. ഏറ്റവും കൂടുതൽ കാലം ജപ്പാന്റെ പ്രധാനമന്ത്രിപദം വഹിച്ച നേതാവാണ് ആബെ.