കുഞ്ഞുങ്ങളെ അടക്കിയ സെമിത്തേരിയിലെത്തി പ്രാർഥിച്ചശേഷം കത്തോലിക്കാ സഭയ്ക്കുവേണ്ടി ഫ്രാൻസിസ് മാർപാപ്പ നടത്തിയ മാപ്പു പറച്ചിലിൽ കാനഡയുടെ തദ്ദേശീയ ചരിത്രം കണ്ണീരണിഞ്ഞു. 19, 20 നൂറ്റാണ്ടുകളിൽ കാനഡയിലെ തദ്ദേശീയ വിഭാഗങ്ങളിലെ കുട്ടികൾ സഭയുടെ റസിഡൻഷ്യൽ സ്കൂളുകളിൽ നേരിട്ട അനീതിക്കും ക്രൂരതയ്ക്കും മാർപാപ്പ വീണ്ടും മാപ്പപേക്ഷിച്ചപ്പോൾ ജനക്കൂട്ടം വികാരക്കടലായി.
വിനയാന്വിതനായി ക്ഷമ ചോദിക്കുന്നെന്നും ഇത് ചരിത്രനീതിക്കുവേണ്ടിയുള്ള തുടക്കം മാത്രമാണെന്നും മാർപാപ്പ പറഞ്ഞു. സ്കൂളുകളിൽ നടന്ന പഴയ സംഭവങ്ങളിൽ ഗൗരവത്തോടെ അന്വേഷണം നടത്തണമെന്നും ദുഃഖത്തിൽ വേവുന്ന തദ്ദേശീയ കുടുംബങ്ങൾക്കു താങ്ങാകണമെന്നും ആവശ്യപ്പെട്ടു.
ആൽബർട്ടയിലെ മസ്‌ക്വാചിസിലെ കൂറ്റൻ വേദിയിൽ വച്ചായിരുന്നു മാർപാപ്പയുടെ ക്ഷമാപണം. തദ്ദേശീയ കുട്ടികളുടെ കുഴിമാടങ്ങൾ കണ്ടെത്തിയ എർമിനെസ്കിൻ ഇന്ത്യൻ റസിഡൻഷ്യൽ സ്കൂളിരുന്ന സ്ഥലമാണിത്.
കാൽമുട്ടുവേദന മൂലം പല വിദേശയാത്രകളും റദ്ദാക്കിയ മാർപാപ്പ (85), അനാരോഗ്യം മാറ്റിവച്ചാണ് 6 ദിവസത്തെ പ്രായശ്ചിത്ത തീർഥാടനത്തിനായി കാനഡയിലെത്തിയത്. നേരത്തേ വത്തിക്കാനിൽ ക്ഷമാപണം നടത്തിയിരുന്നു. തദ്ദേശീയ ജനത 2014 മുതൽ സഭയുടെ ക്ഷമാപണം ആവശ്യപ്പെട്ടു വരികയാണ്.