മുംബൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ പഞ്ചാബ് കിംഗ്സിനെതിരെ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് ആറ് വിക്കറ്റ് ജയം. പഞ്ചാബ് ഉയർത്തിയ 138 റണ്‍സ് വിജയലക്ഷ്യം കോൽക്കത്ത 14.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. സ്കോർ: പഞ്ചാബ്-137-10, കോൽക്കത്ത-141-4.
കോൽക്കത്തയുടെ ജയത്തിനു പിന്നിൽ ആന്ദ്രെ റസലിന്റെ മിന്നും പ്രകടനമാണ്. 31 പന്തിൽ എട്ട് സിക്സും രണ്ട് ഫോറും ഉൾപ്പെടെ 70 റണ്‍സെടുത്ത് റസൽ പുറത്താകാതെ നിന്നു. നായകൻ ശ്രേയസ് അയ്യർ 26 റണ്‍സും നേടി. സാം ബില്ലിംഗ് 24 റണ്‍സുമായി പുറത്താകാതെ നിന്നു.
പഞ്ചാബിനായി രാഹുൽ ചഹാർ രണ്ട് വിക്കറ്റും റബാഡയും സ്മിത്തും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 137 റണ്‍സിന് ഓൾഔട്ടാകുകയായിരുന്നു. ഉമേഷ് യാദവിന്റെ നാല് വിക്കറ്റ് പ്രകടനമാണ് പഞ്ചാബിനെ തകർത്തത്. ഒൻപത് പന്തിൽ 31 റണ്‍സെടുത്ത ഭാനുക രാജപക്സെയാണ് പഞ്ചാബ് നിരയിൽ ടോപ് സ്കോറർ. റബാഡ- 25, ലിവിംഗ്സ്റ്റണ്-19, ശിഖർ ധവാൻ-16, രാജ് ബവ-11 റണ്‍സും നേടി. മറ്റാർക്കും രണ്ടക്കം കാണാൻ സാധിച്ചില്ല.
കോൽക്കത്തയ്ക്കായി ഉമേഷിനു പുറമേ സൗത്തി രണ്ട് വിക്കറ്റും ശിവം മവി, സുനിൽ നരെയ്ൻ, റസൽ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.