‘ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം’

0

കൊച്ചി: സമൂഹത്തിന്റെ ഉന്നമനത്തിന് ജാതി സംവരണം ഒരിക്കലും ഒരു പരിഹാരമല്ലെന്ന് എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ സി രാധാകൃഷ്ണന്‍. ജാതി സംവരണം ജനാധിപത്യമല്ല. അത് സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുമെന്നും അദ്ദേഹം ന്യൂ ഇന്ത്യന്‍ എക്സ്‌പ്രസിന്‍റെ എക്സ്‌പ്രസ് ഡയലോഗ്സില്‍ പറഞ്ഞു.

‘ഇന്ത്യയിൽ സാമ്പത്തികമായി താഴെ നിൽക്കുന്നവരെ കണ്ടെത്താൻ പഠനം നടത്തുകയും അതിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകുകയുമാണ് വേണ്ടത്. ഓരോ സമുദായക്കാർക്കിടെയിലും ഒരു പ്രത്യേക ക്ലാസ് ഉണ്ടായിരിക്കുകയാണ്. അവരാണ് ഈ സംവരണത്തിന്റെ മുഴുവൻ സാധ്യതയും ഉപയോഗപ്പെടുത്തുന്നത്. ജാതിയില്‍ താഴെ നില്‍ക്കുന്നവര്‍ ഇന്നും താഴെ തന്നെയാണ്.

അവരില്‍ പലരും ഇന്നും സ്‌കൂളില്‍ പോകുന്നില്ല, പഠിക്കുന്നില്ല, ജോലിയില്ല, കൂലിയില്ല, ഒന്നുമില്ലാതെ കഴിയുന്നു. ഇല്ലാത്തവന്റെ കാര്യങ്ങള്‍ തിരക്കി അവന് വേണ്ടത് ചെയ്തു കൊടുക്കുകയാണ് വേണ്ടത്. അതില്ലാതെ കണ്ണടച്ച് മുന്‍ഗണന നല്‍കുന്നത് ശരിയല്ല’- സി രാധാകൃഷ്ണൻ പറഞ്ഞു.’ഇത്തരത്തില്‍ ജാതി സംവരണം നല്‍കുമ്പോള്‍ നാടിന്റെ ഉന്നമനത്തിനായി കഴിവുള്ളവരെ കിട്ടില്ല. നിങ്ങളുടെ ജാതി വെച്ച് 33 ശതമാനം മതി. അതിനിടയിൽ 93 ശതമാനക്കാരന് കിട്ടില്ലെന്ന് പറഞ്ഞാല്‍ അതില്‍ ന്യായമെവിടെയാണെന്നും അദ്ദേഹം ചോദിച്ചു. വിദേശത്ത് അടിമകളാക്കപ്പെട്ട കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് സ്വാതന്ത്ര്യമാണ് നല്‍കിയത്. സംവരണം അല്ല.

ഇവിടെ കാക്കത്തൊള്ളായിരം ജാതികള്‍ ഉണ്ടാക്കി അവയ്‌ക്കെല്ലാം സംവരണം കൊടുത്തു. അപ്പോള്‍ അവരുടെ പേഴ്‌സണല്‍ റെക്കോര്‍ഡില്‍ ആദ്യാവസാനം വരെ ജാതി ഇംപ്രിന്റെഡ് ആയി. അത് ഒരിക്കലും സമൂഹത്തിന്റെ ഉന്നമനത്തിന് യോജിച്ചതല്ല’. ഗാന്ധിജി പറഞ്ഞ പൂര്‍ണ സ്വരാജിലേക്ക് എത്തിയിരുന്നെങ്കില്‍ ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here