മുംബൈ: ഐപിഎൽ ക്രിക്കറ്റ് ട്വന്റി-20യിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് ജയം. മൂന്ന് വിക്കറ്റിനായിരുന്നു ബംഗളൂരുവിന്റെ ജയം. സ്കോർ: കോൽക്കത്ത-128-10, ബംഗളൂരു-132-7
കോൽക്കത്ത ഉയർത്തിയ 129 റണ്‍സ് വിജയലക്ഷ്യം നാല് പന്തുകൾ ശേഷിക്കെയാണ് ബംഗളൂരു മറികടന്നത്. ചെറിയ സ്കോർ പിന്തുടർന്ന ബംഗളൂരുവിനെ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി കോൽക്കത്ത സമ്മർദത്തിലാക്കിയിരുന്നു.
40 പന്തിൽ 28 റണ്‍സെടുത്ത ഷെർഫിൻ റാഥർഫോർഡാണ് ബംഗളൂരു നിരയിൽ ടോപ് സ്കോറർ. ഷഹബാസ് അഹമ്മദ്-27, ഡേവിഡ് വില്ലി-18, വിരാട് കോഹ്ലി-12 റണ്‍സും നേടി.
ഹർഷൽ പട്ടേൽ ആറ് പന്തിൽ 10 റണ്‍സുമായി പുറത്താകാതെ നിന്നു. ദിനേശ് കാർത്തിക് ഏഴ് പന്തിൽ 14 റണ്‍സെടുത്ത് ടീമിനെ വിജയത്തിലെത്തിച്ചു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കോൽക്കത്ത 128 റണ്‍സിന് ഓൾഔട്ടാകുകയായിരുന്നു. വനിന്ദു ഹസരംഗയുടെ നാല് വിക്കറ്റ് പ്രകടനമാണ് കോൽക്കത്തയെ തകർത്തത്.
25 റണ്‍സ് നേടിയ ആന്ദ്രെ റസലാണ് കോൽക്കത്ത നിരയിൽ ടോപ് സ്കോറർ. ഉമേഷ് യാദവ് 18 റണ്‍സ് നേടി. സാം ബില്ലിംഗ് (14), ശ്രേയസ് അയ്യർ (13), അജിങ്ക്യ രഹാനെ (9), വെങ്കിടേഷ് അയ്യർ (10) എന്നിവർക്ക് തിളങ്ങാനായില്ല.
ഹസരംഗയ്ക്കു പുറമേ ആകാശ് ദീപും മിന്നും പ്രകടനം കാഴ്ചവച്ചു. മൂന്ന് വിക്കറ്റാണ് ആകാശ് പിഴുതത്. ഹർഷൽ പട്ടേൽ രണ്ട് വിക്കറ്റും നേടി.