മോസ്കോ: റഷ്യൻ സൈനിക മേധാവികളെ പ്രസിഡന്റ് വ്ലാഡ്മിർ പുടിൻ പിരിച്ചുവിട്ടതായി റിപ്പോർട്ടുകൾ. യുക്രൈൻ യുദ്ധം വളരെ വേഗം ജയിക്കാൻ കഴളിയുമെന്ന് പുടിനെ തെറ്റിദ്ധരിപ്പിച്ച സൈനിക മേധാവികൾക്കാണ് സ്ഥാനം തെറിച്ചത്. റഷ്യൻ നാഷനൽ ഗാർഡ് മേധാവി റോമൻ ഗാവ്‍റിലോവ് ഉൾപ്പെടെയുള്ള ഉന്നത സൈനികമേധാവികളും രഹസ്യാന്വേഷണ ഏജൻസിയിലെ ഉന്നതരും ശിക്ഷാനടപടിക്കു വിധേയമായെന്നാണ് റിപ്പോർട്ട്.
യുക്രെയ്നിലെ സൈനികനടപടി നീണ്ടുപോകുന്നതിനു പിന്നിൽ സൈനികമേധാവികളുടെ പിടിപ്പുകേടാണെന്ന വിലയിരുത്തലിലാണ് പിരിച്ചുവിടൽ. അതേസമയം, യുക്രെയ്ൻ സേന റഷ്യൻ സൈനികരെ പ്രതിരോധിക്കുന്നത് റഷ്യൻ നിർമ്മിത ആയുധങ്ങൾ ഉപയോഗിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്നവയാണ് റഷ്യൻ ആയുധങ്ങളെന്നതാണ് ഇത്തരം ആയുധങ്ങളോട് യുക്രൈൻ പോരാളികൾക്ക് താത്പര്യം വർധിക്കാൻ കാരണം. സൈനികർ ചുമലിൽവച്ച് തൊടുക്കുന്ന റഷ്യൻ നിർമിത സ്ട്രിങ്ങർ മിസൈലുകളാണ് ഇപ്പോൾ റഷ്യൻ മിസൈലുകളെ പ്രതിരോധിക്കാനായി യുക്രെയ്ൻ സൈന്യം ഉപയോഗിക്കുന്നത്.
യുക്രൈന് അത്യാധുനിക പാട്രിയറ്റ് മിസൈൽ സംവിധാനം നൽകി വ്യോമ പ്രതിരോധ മേഖല ശക്തിപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വാഗ്ദാനം നൽകിയിട്ടുണ്ട്. ട്രക്കുകളിൽനിന്ന് തൊടുക്കാവുന്ന പാട്രിയറ്റ് മിസൈൽ സംവിധാനമാണ് അമേരിക്ക വാഗ്ദാനം ചെയ്തിരിക്കുന്നത്. 100 കിലോമീറ്റർ വിസ്തൃതിയിൽ ശത്രു വിമാനങ്ങൾ, ഡ്രോണുകൾ, മിസൈലുകൾ എന്നിവ റഡാർ വഴി കണ്ടെത്തി തകർക്കാൻ ശേഷിയുള്ളതാണിവ. എന്നാൽ അമേരിക്കയുടെ ഈ അത്യാധുനിക സംവിധാനം ഉപയോഗിക്കാൻ യുക്രെയ്ൻ സൈനികർക്കു പരിശീലനം ലഭിച്ചിട്ടില്ല. അവർ ഇപ്പോഴും ഉപയോഗിക്കുന്നത് റഷ്യൻ നിർമിത എസ്-300 വിമാനവേധ സംവിധാനമാണ്. ഇതിന് പ്രഹര ശേഷി കുറവാണെങ്കിലും ഖാർകീവ്, കീവ് തുടങ്ങി റഷ്യൻ അതിർത്തിക്കടുത്തുള്ള നഗരങ്ങൾ സംരക്ഷിക്കാൻ ഇതു മതിയാവും.
എസ്-300 ആന്റി എയർക്രാഫ്റ്റ് സംവിധാനം ആവശ്യത്തിന് ലഭിക്കുകയെന്നതാണ് യുക്രെയ്ൻ സേനയുടെ അടിയന്തരാവശ്യം. എന്നാൽ സ്ലൊവാക്യ, ബൾഗേറിയ പോലെ മുൻ സോവിയറ്റ് രാജ്യങ്ങൾക്ക് സ്വന്തം സുരക്ഷയ്ക്കുവേണ്ടി നിലവിൽ ഉപയോഗിക്കുന്ന പ്രതിരോധ സംവിധാനം യുക്രെയ്‌ന് കൊടുക്കാൻ കഴിയുന്നില്ലെന്നതാണ് പരിമിതി. യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ കഴിഞ്ഞ ദിവസങ്ങളിൽ ഈ രാജ്യങ്ങൾ സന്ദർശിച്ച് ചർച്ച നടത്തിയിരുന്നു. തങ്ങൾക്ക് പാട്രിയറ്റ് സംവിധാനം നൽകിയാൽ പകരം എസ്-300 നൽകാമെന്നാണ് ഈ രാജ്യങ്ങളുടെ നിലപാട്.
നെതർലൻഡ്, ജർമനി എന്നീ രാജ്യങ്ങൾ പാട്രിയറ്റ് സംവിധാനം നൽകാമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അടിയന്തരമായി എത്തിക്കാൻ കഴിയില്ല എന്നതാണ് വെല്ലുവിളി. ഏപ്രിൽ 15നുള്ളിൽ പാട്രിയറ്റ് ലഭ്യമാക്കാമെന്നാണ് നെതർലൻഡ് അറിയിച്ചിട്ടുള്ളത്. എന്നാൽ അതുവരെ കാത്തിരിക്കാൻ യുക്രെയ്ൻ സൈന്യത്തിനു കഴിയുമോ എന്നതു കണ്ടറിയണം.
കഴിഞ്ഞ മാസം റഷ്യൻ അധിനിവേശം ആരംഭിക്കും മുൻപ് 100 എസ്-3 മിസൈൽ സംവിധാനമാണ് യുക്രെയ്‌ന് ഉണ്ടായിരുന്നത്. ഇതിൽ 40 എണ്ണം നശിപ്പിച്ചതായി റഷ്യ അവകാശപ്പെട്ടു. മറ്റ് രാജ്യങ്ങളുമായി ചർച്ച നടത്തി കൂടുതൽ സൈനിക സഹായം യുക്രെയ്‌ന് എത്തിക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് അമേരിക്ക.