മിഥുൻ പുല്ലുവഴി
ഇന്നത്തെ പകൽ മായുമ്പോൾ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാൾ കിരീടത്തിൽ കേരള ബ്ളാസ്റ്റേഴ്സിന്റെ ചുംബനമുദ്ര പതിയുമോ എന്ന ആകാംക്ഷയിലാണ് മലയാളക്കര. ഒരു നാടിന്റെയാകെ സ്വപ്നം സാക്ഷാത്കരിക്കാൻ ഇറങ്ങുന്ന ബ്ളാസ്റ്റേഴ്സിന് ഫൈനലിലെ എതിരാളികൾ ഹൈദരാബാദ് എഫ്.സിയാണ്. രാത്രി ഏഴരയ്ക്ക് ഗോവയിലെ ഫത്തോർദ സ്റ്റേഡിയത്തിലാണ് കലാശക്കളി. ഫൈനലിൽ കാണികൾക്ക് പ്രവേശനമുണ്ട്. ടിക്കറ്റ് ഒട്ടുമുക്കാലും സ്വന്തമാക്കിയ കേരളത്തിൽ നിന്നുള്ള മഞ്ഞപ്പട സ്റ്റേഡിയം ഇളക്കിമറിക്കാൻ തയ്യാറായി നിൽക്കുന്നു.
ഇത്തവണ കേരള ബ്ലാസ്റ്റേഴ്സ് രണ്ടും കൽപിച്ചാണ്. മുമ്പ് രണ്ടുതവണ ഐ.എസ്.എൽ ഫൈനലിൽ കാലിടറിയ ബ്ലാസ്റ്റേഴ്സ് ഇത്തവണ കിരീടം നേടുമെന്നുറപ്പിച്ചാണ് കച്ചമുറുക്കുന്നത്. ലീഗ് റൗണ്ടിലെ ഒന്നാമന്മാരായ ജാംഷഡ്പൂരിന്റെ വെല്ലുവിളി സെമിയിൽ അതിജീവിച്ച ഇവാൻ വുകോമാനോവിചിനും സംഘത്തിനും ഫൈനലിൽ ഹൈദരാബാദിനെയും മറികടക്കാനാവുമെന്നാണ് പ്രതീക്ഷ
മനോഹരമായ കളികൾ, എണ്ണംപറഞ്ഞ ഗോളുകൾ, ഇതുവരെ കാണാത്ത ഒത്തിണക്കം, ടീമിനെ നിരന്തരം പ്രചോദിപ്പിക്കുന്ന പരിശീലകൻ, ഒപ്പം ഫറ്റോർഡ സ്റ്റേഡിയം മഞ്ഞക്കടലാക്കാൻ ഒരുങ്ങുന്ന ആരാധകക്കൂട്ടം… കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ത്യൻ സൂപ്പർലീഗ് ഫുട്‌ബോൾ കിരീടമുയർത്താൻ ഇതിലും നല്ലൊരു അവസരമില്ല.
ഹൈദരാബാദുകാര്‍ അപ്രതീക്ഷിതമായി മുന്നേറിയവരാണ്. അവസാന സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തിയവര്‍. പക്ഷേ ഈ സീസണില്‍ വ്യക്തിഗത മികവാണ് ടീമിന്റെ കുതിപ്പിന് നിദാനമായതെന്ന് അവരുടെ കളികള്‍ വിലയിരുത്തിയാല്‍ വ്യക്തമാവും. ബര്‍ത്തലോമിയോ ഓഗ്ബജേ എന്ന നൈജീരിയക്കാരനായിരുന്നു വിജയിച്ച മല്‍സരങ്ങളിലെ വ്യക്തിപ്രഭാവം. അദ്ദേഹം കളിക്കാത്ത മല്‍സരങ്ങളില്‍ ടീം പിറകോട്ട് പോയി. മധ്യനിരയില്‍ ജാവോ വിക്ടര്‍, എദു ഗാര്‍സിയ, പ്രതിരോധത്തില്‍ ആകാശ് മിശ്ര, ഗോള്‍വലയത്തില്‍ ലക്ഷ്മികാന്ത് കട്ടിമണി എന്നിവരെല്ലാം വ്യക്തിഗത മികവ് പ്രകടിപ്പിക്കുന്നവരാണ്. സെമിയിലെ രണ്ടാം പാദത്തില്‍ ഏ.ടി.കെ മോഹന്‍ബഗാനെതിരെ കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ടത് കട്ടിമണിയായിരുന്നു. വ്യക്തിഗത മികവില്‍ ഒരു ടീമിന് എത്ര മാത്രം മുന്നോട്ട് പോവാനാവുമെന്നതിന് തെളിവായിരുന്നു ഹൈദരാബാദിന്റെ മല്‍സരക്കളത്തിലെ ആരോഹണാവരോഹണങ്ങള്‍. ബ്ലാസ്‌റ്റേഴ്‌സ് സംഘത്തില്‍ വ്യക്തിഗത മികവ് പ്രകടിപ്പിക്കുന്നവരുണ്ട്. പക്ഷേ ടീം എന്ന നിലയില്‍ ആധികാരികത പ്രകടിപ്പിക്കുന്നത് അവരാണ്. നവംബര്‍ 19 ലെ ആദ്യ മല്‍സരം മുതല്‍ ബ്ലാസ്‌റ്റേഴ്‌സിലുടെ വന്നാല്‍ ടീമിന്റെ ക്രമാനുഗത കരുത്ത് അറിയാം. ഉദ്ഘാടന മല്‍സരത്തില്‍ ഏ.ടി.കെ മോഹന്‍ബഗാന് മുന്നില്‍ 4-2 ന് തോറ്റവര്‍. തുടര്‍ച്ചയായി രണ്ട് മല്‍സരങ്ങളില്‍ സമനില വഴങ്ങി. നാലാം മല്‍സരത്തില്‍ ഒഡീഷയെ 2-1 ന് പരാജയപ്പെടുത്തിയപ്പോള്‍ മുംബൈ സിറ്റി എഫ്.സിയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തതോടെ ആകെ മാറാന്‍ തുടങ്ങി. ചെന്നൈയിനെയും അതേ മാര്‍ജിനില്‍ തോല്‍പ്പിച്ചതിന് പിറകെ ജംഷഡ്പ്പൂരിനെയും ഗോവയെയും തളച്ചു. ഹൈദരാബാദിനെ ഒരു ഗോളിന് വീഴ്ത്തിയപ്പോള്‍ ഒഡീഷയെ വീണ്ടും തോല്‍പ്പിച്ചു. ടീമിനെ കോവിഡ് ബാധിച്ചത് പ്രശ്‌നമായതിന് തെളിവെന്നോണം ബെംഗളൂരുവിനോട് പരാജയപ്പെട്ടു. ജംഷഡ്പ്പൂരിനോടും ഹൈദരാബാദിനോടും റിട്ടേണ്‍ മല്‍സരത്തില്‍ തോറ്റ ശേഷമാണ് അവസാനത്തില്‍ ടീം തിരികെ വന്നത്. ആ മികവ് സെമിയിലും കണ്ടു. സാധാരണ ഗതിയില്‍ താരങ്ങള്‍ സ്വന്തം റോളുകള്‍ ഭദ്രമാക്കുന്നവരാണ്. പ്രത്യേകിച്ച് വിദേശ താരങ്ങള്‍. പക്ഷേ ഇത്തവണ ബ്ലാസ്‌റ്റേഴ്‌സ് സംഘത്തിന്റെ വിദേശ താരങ്ങളെല്ലാം കയറിയും ഇറങ്ങിയും മനോഹരമായി കളിക്കുന്നു. നായകന്‍ അഡ്രിയാന്‍ ലുന, അല്‍വാരോ വാസ്‌ക്കസ്, ലെസ്‌കോവിച്ച്, പെരേര എന്നിവരെല്ലാം മൈതാനത്തുടനീളം പറന്ന് കളിക്കുമ്പോള്‍ ഈ ഊര്‍ജ്ജം മറ്റുള്ളവരിലേക്കും എത്തുന്നു. ഇവിടെയാണ് ഹൈദരാബാദില്‍ നിന്നും ബ്ലാസ്‌റ്റേഴ്‌സ് വിത്യസ്തമാവുന്നത്. വ്യക്തിഗത മികവിലും ടീം എന്ന നിലയിലും ബ്ലാസ്‌റ്റേഴ്‌സ് വിദേശ താരങ്ങള്‍ സ്വയം സമര്‍പ്പിക്കുന്നു. ഇന്ത്യന്‍ താരങ്ങളും ഊര്‍ജ്ജസ്വലരായി കളിക്കുമ്പോള്‍ ടീമിന്റെ സ്പിരിറ്റ് വളരെ ഉയരത്തിലാണ്. ഫൈനലിലും ആ മികവ് ആവര്‍ത്തിക്കപ്പെട്ടാല്‍ നല്ല മാര്‍ജിനില്‍ തന്നെ ബ്ലാസ്റ്റേഴ്‌സിന് ജയിക്കാനാവും.
കളിരീതി
സെമിയിൽനിന്ന് വ്യത്യസ്തമായി ബ്ലാസ്റ്റേഴ്‌സ് പാസിങ് ഗെയിമിലേക്ക് പോകാനാകും സാധ്യത. പന്ത് കൈവശംവെക്കുന്നതിൽ ആധിപത്യം നേടാനും ടീം ശ്രമിക്കും. ജംഷേദ്പുരിനെതിരേ ലോങ് ബോൾ ഗെയിമാണ് ടീം പുറത്തെടുത്തത്. അതിനുകാരണം എതിരാളികളുടെ ശാരീരികഗെയിമായിരുന്നു. ആക്രമണ ഫുട്‌ബോൾ കളിക്കുന്ന ടീമാണ് ഹൈദരാബാദ്. അതിനാൽ പന്തിനുമേൽ ആധിപത്യംനേടാൻ ഇരുടീമുകളും ശ്രമിക്കും.
മധ്യനിരയിലെ ആധിപത്യം നിർണായകമാകും. പുടിയ-ആയുഷ്- അഡ്രിയൻ ലൂണ ത്രയത്തിന്റെ മധ്യനിരയിലെ പ്രകടനം നിർണായകമാകും. ഹൈദരാബാദ് നിരയിലെ അപകടകാരി ബർത്തലോമ്യു ഒഗ്‌ബെച്ചെയിലേക്കുള്ള പന്തിന്റെ വിതരണം തടയാൻ കഴിഞ്ഞാൽ ബ്ലാസ്റ്റേഴ്‌സിന് കാര്യങ്ങൾ എളുപ്പമാകും. ഹൈദരാബാദ് കഴിഞ്ഞ കളിയിൽനിന്ന് വ്യത്യസ്തമായി ഒഗ്ബച്ചെയെ മുന്നേറ്റത്തിലേക്ക് തിരികെ കൊണ്ടുവരും. ടീം 4-2-3-1 ശൈലിയിൽ കളിക്കാനാണ് സാധ്യത. സീസണിൽ മുഖാമുഖം വന്നപ്പോൾ ഓരോവീതം ജയങ്ങളുമായി ഇരുടീമുകളും തുല്യതയിലാണ്.
സാധ്യതാ ടീം:
ബ്ലാസ്റ്റേഴ്‌സ്-പ്രഭ്‌സുഖൻ ഗിൽ, സന്ദീപ് സിങ്, ഹോർമിപാം, മാർക്കോ ലെസ്‌കോവിച്ച്, ഹർമൻജ്യോത് ഖബ്ര, പുടിയ, ആയുഷ് അധികാരി, അഡ്രിയൻ ലൂണ, നിഷുകുമാർ, യോർഗെ ഡയസ്, അൽവാരോ വാസ്‌ക്വസ്.
ഹൈദരാബാദ് എഫ്.സി. -കട്ടിമണി, ആകാശ് മിശ്ര, ചിങ്‌ലെൻസന സിങ്, യുവാനൻ, നിം ദോർജി, ജാവോ വിക്ടർ, സൗവിക് ചക്രവർത്തി, യാസിർ മുഹമ്മദ്, ഒഗ്‌ബെച്ചെ, അനികേത് ജാദവ്, ഹാവിയർ സിവേറിയോ
മുഖാമുഖം
മൊത്തം മത്സരം 6
ബ്ലാസ്റ്റേഴ്‌സ് ജയിച്ചത്: 3
ഹൈദരാബാദ് ജയിച്ചത്: 3
സീസണിലെ പ്രകടനം
ബ്ലാസ്റ്റേഴ്‌സ്
കളി: 22
ജയം: 10
സമനില: 8
തോൽവി: 4
ഗോൾ: 36
വഴങ്ങിയ ഗോൾ: 25
ടോപ് സ്കോറർ: വാസ്‌ക്വസ്, ഡയസ് (8 ഗോൾ വീതം)
ഹൈദരാബാദ്
കളി: 22
ജയം: 12
സമനില: 5
തോൽവി: 5
ഗോൾ: 46
വഴങ്ങിയത്: 25
ടോപ് സ്കോറർ: ഒഗ്‌ബെച്ചെ (18 ഗോൾ)
മികച്ചപ്രകടനം
ബ്ലാസ്റ്റേഴ്‌സ്: റണ്ണറപ്പ് (2014, 2016)
ഹൈദരാബാദ്: അഞ്ചാംസ്ഥാനം (2020-21)
പോരാളികളെ പരിചയപ്പെടാം
ബ്ലാസ്റ്റേഴ്സിന്റെ സാധ്യത ഇലവനിലെ താരങ്ങളുടെ സീസണിലെ കണക്കുകളിലൂടെ ഒരെത്തിനോട്ടം
ഇവാൻ വുകോമാനോവിച് (കോച്ച്)
സെർബിയ
വയസ്സ് 44
മത്സരം 22 ജയം 10 സമനില 8 തോൽവി 4
പ്രഭ്സുഖൻ സിങ് ഗിൽ (13)
പഞ്ചാബ്
ഗോൾകീപ്പർ
വയസ്സ് 21
കളി 19
വഴങ്ങിയ ഗോൾ 20
സേവ് 42
ക്ലീൻ ഷീറ്റ് 7
മാർകോ ലെസ്കോവിച് (55)
ക്രൊയേഷ്യ
സ്റ്റോപ്പർ ബാക്ക്
വയസ്സ് 30
കളി 20
ടാക്കിൾ 37
ഇന്റർസെപ്ഷൻ 34
ക്ലിയറൻസ് 92
ബ്ലോക്ക് 36
ഹോർമിപാം റുയിവ (4)
മണിപ്പൂർ
സ്റ്റോപ്പർ ബാക്ക്
വയസ്സ് 21
കളി 13
ടാക്കിൾ 49
ഇന്റർസെപ്ഷൻ 29
ക്ലിയറൻസ് 64
ബ്ലോക്ക് 11
നിഷു കുമാർ (5)
ഉത്തർപ്രദേശ്
വിങ് ബാക്ക്
വയസ്സ് 24
കളി 10
ഗോൾ 1
ടാക്കിൾ 10
ഇന്റർസെപ്ഷൻ 7
ക്ലിയറൻസ് 13
ബ്ലോക്ക് 3
ഹർമൻജോത് ഖബ്ര (10)
പഞ്ചാബ്
വിങ് ബാക്ക്
വയസ്സ് 34
കളി 18
ഗോൾ 1
അസിസ്റ്റ് 1
ടാക്കിൾ 57
ഇന്റർസെപ്ഷൻ 34
ക്ലിയറൻസ് 29
ബ്ലോക്ക് 26
ജീക്സൺ സിങ് (25)
മണിപ്പൂർ
ഡിഫൻസിവ് മിഡ്ഫീൽഡർ
വയസ്സ് 20
കളി 18
ഗോൾ 1
അസിസ്റ്റ് 1
പാസ് 590
ടാക്കിൾ 81
ഇന്റർസെപ്ഷൻ 36
ക്ലിയറൻസ് 19
ബ്ലോക്ക് 28
പ്യൂട്ടിയ (7)
മിസോറം
സെൻട്രൽ മിഡ്ഫീൽഡർ
വയസ്സ് 23
കളി 19
അസിസ്റ്റ് 3
പാസ് 664
ടാക്കിൾ 93
ഇന്റർസെപ്ഷൻ 18
ക്ലിയറൻസ് 12
ബ്ലോക്ക് 18
അഡ്രിയൻ ലൂന (20)
ഉറുഗ്വായ്
അറ്റാക്കിങ് മിഡ്ഫീൽഡർ
വയസ്സ് 29
കളി 22
ഗോൾ 6
അസിസ്റ്റ് 7
പാസ് 882
ഷോട്ട് 27
ക്രോസ് 60
ടാക്കിൾ 96
സഹൽ അബ്ദുസ്സമദ് (18)
കേരളം
അറ്റാക്കിങ് മിഡ്ഫീൽഡർ
വയസ്സ് 24
കളി 21
ഗോൾ 6
അസിസ്റ്റ് 1
പാസ് 402
ഷോട്ട് 23
ക്രോസ് 22
ടാക്കിൾ 73
അൽവാരോ വസ്ക്വസ് (99)
സ്‍പെയിൻ
സ്ട്രൈക്കർ
വയസ്സ് 30
കളി 22
ഗോൾ 8
അസിസ്റ്റ് 2
പാസ് 450
ഷോട്ട് 67
ക്രോസ് 27
ടാക്കിൾ 19
ജോർഹെ പെരേര ഡയസ് (30)
അർജന്റീന
സ്ട്രൈക്കർ
വയസ്സ് 31
കളി 20
ഗോൾ 8
അസിസ്റ്റ് 1
പാസ് 347
ഷോട്ട് 35
ക്രോസ് 17
ടാക്കിൾ 41