ബെയ്ജിംഗ്: ചൈനയിൽ വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്നു. ചൊവ്വാഴ്ച പുതുതായി 5,280 കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തേക്കാൾ ഇരട്ടിയലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയിരിക്കുന്നത്. ഒമിക്രോൺ വകഭേദമാണ് ചൈനയിൽ ആഞ്ഞടിക്കുന്നത്. ഇതോടെ 13 നഗരങ്ങളിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. മറ്റ് പല നഗരങ്ങളും ഭാഗിക ലോക്ഡൗണിലാണ്.
കേസുകൾ വർധിച്ചതിനെത്തുടർന്ന് ഹോങ്കോംഗ് അതിർത്തിയിലുള്ള ഐടി വ്യവസായ നഗരമായ ഷെൻസെനിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു. വ്യപാരസ്ഥാപനങ്ങളും ഫാക്ടറികളും അടച്ചുപൂട്ടി. ബസ്, ട്രെയിൻ ഗതാഗതം നിർത്തിവച്ചു. നഗരത്തിലെ ഐഫോൺ നിർമാണ പ്ലാന്റ് പ്രവർത്തനം നിർത്തി. ഹോങ്കോംഗ് അതിർത്തി അടച്ചു.
നഗരത്തിലെ ഓരോരുത്തരും മൂന്ന് വട്ടം പരിശോധനയ്ക്കു വിധേയമാകണം. ഈ പരിശോധനയ്ക്കു വേണ്ടി മാത്രമേ വീട്ടിൽ നിന്നു പുറത്തിറങ്ങാൻ അനുമതിയുള്ളൂ. ഷാംഗ്ഹായ്, ചാംഗ്ചുൻ നഗരങ്ങളിൽ ഭാഗിക ലോക്ഡൗണാണ്.