ലണ്ടൻ: റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ശരിയായ വശം തെരഞ്ഞെടുക്കണമെന്ന് ചൈനയോട് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. പുതിയ സ്വേച്ഛാധിപത്യ ലോകക്രമം സൃഷ്ടിക്കാനാണ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ ശ്രമം. തെറ്റായ വശത്തുനിൽക്കുന്നതിന്റെ പേരിൽ ചൈന ഖേദിക്കേണ്ടിവരുന്നും ബോറിസ് ജോൺസൺ വ്യക്തമാക്കി.
യുക്രെയ്ൻ വിഷയത്തിൽ ചൈനയുടെ നിലപാടിൽ ചില മാറ്റങ്ങളുടെ സൂചനയുണ്ടെന്നും മിഡിൽ ഈസ്റ്റ് പര്യടനം കഴിഞ്ഞ് മടങ്ങുന്ന വഴി “ദ സൺഡേ ടൈംസി’ന് നൽകിയ അഭിമുഖത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു. പുടിന്റെ യുദ്ധതന്ത്രം വെണ്ണയിലൂടെ ഒരു കത്തി പോലെ കടന്നുപോകുമെന്നാണ് ചില രാജ്യങ്ങൾ ചിന്തിച്ചതെന്നും ചൈനയെ പരാമർശിച്ച് ജോൺസൺ കൂട്ടിച്ചേർത്തു.
അതേസമയം, യുക്രെയ്ൻ യുദ്ധത്തെ ബ്രെക്സിറ്റിനോട് ഉപമിച്ച ബോറിസ് ജോൺസനെതിരെ പ്രതിഷേധമുയർന്നു. ബ്രെക്സിറ്റ് ഹിതപരിശോധന വോട്ടെടുപ്പ് സമയത്ത് ബ്രിട്ടീഷ് ജനത അനുഭവിച്ച ഹൃദയവേദനയാണ് യുക്രെയ്നിലെ ജനങ്ങൾ അനുഭവിക്കുന്നതെന്നായിരുന്നു പരാമർശം.