വാർസോ: ബ്രിട്ടന്റെ സ്കൈ ‘സേബർ’ വ്യോമപ്രതിരോധ സംവിധാനം പോളണ്ടിൽ സ്ഥാപിക്കും. നൂറു ബ്രിട്ടീഷ് പട്ടാളക്കാരെയും വിന്യസിക്കും. റഷ്യയിൽ നിന്നു സംരക്ഷണം നല്കാനാണിതെന്ന് പോളണ്ട് സന്ദർശിച്ച ബ്രിട്ടീഷ് പ്രതിരോധമന്ത്രി ബെൻ വാളസ് അറിയിച്ചു.
പോളണ്ടിന് റഷ്യയുമായി അതിർത്തിയുണ്ട്. പോളണ്ടും ബ്രിട്ടനും നാറ്റോയിൽ അംഗമാണ്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനു പിന്നാലെ പോളണ്ട് ഉൾപ്പെടുന്ന നാറ്റോയുടെ കിഴക്കൻ മേഖലയിൽ പ്രതിരോധം ശക്തിപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്.
ബ്രിട്ടൻ വികസിപ്പിച്ച അത്യാധുനിക സേബർ സംവിധാനത്തിനു ശബ്ദവേഗത്തിൽ ചലിക്കുന്ന ടെന്നീസ് ബോളിനെ വരെ വെടിവച്ചിടാൻ കഴിയുമെന്നാണു പറയുന്നത്. റഷ്യയുടെ മിസൈലുകളും വിമാനങ്ങളും നേരിടാനുള്ള ശക്തി ഇതിലൂടെ പോളണ്ടിനു ലഭിക്കും.