യൂട്യൂബ് വീഡിയോയ്ക്ക് വ്യൂസ് കൂട്ടാൻ ബോധപൂർവം വിമാനം തകർത്ത യുഎസ് യൂട്ഊബർക്ക് 20 കൊല്ലത്തെ ജയിൽശിക്ഷ ലഭിക്കുമെന്ന് അധികൃതർ. ട്രെവർ ജേക്കബ് എന്ന യൂട്യൂബറാണ് കാണികളെ കൂട്ടാൻ വിമാനാപകടമുണ്ടാക്കി കുരുക്കിലായത്. 2021 ൽ കലിഫോർണിയയിൽ കൊടുംകാട്ടിലാണ് ഇയാൾ സഞ്ചരിച്ച വിമാനം തകർന്നുവീണത്. വിമാനം തവിടുപൊടിയായെങ്കിലും യൂട്ഊബർ പാരച്യൂട്ടിൽ രക്ഷപ്പെട്ടു. എന്നാൽ, അന്നു നടന്നത് ഒരു വ്യാജ അപകടമാണെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണു ഇപ്പോൾ പറുത്തുവരുന്നത്.
മുൻകൂട്ടി തിരക്കഥ എഴുതിയതിന് അനുസരിച്ചു നടന്ന അപകടമായിരുന്നു അത്. ഒരു സ്പോൺസർഷിപ്പ് ഡീലിന്റെ ഭാഗമായി കാഴ്ച്ചക്കാരുടെ എണ്ണം വർധിപ്പിക്കാനായിരുന്നു ശ്രമം. മുപ്പത് ലക്ഷത്തിലധികം വ്യൂസാണ് ട്രെവർ ജേക്കബിന്റെ ‘വിമാനം തകർക്കൽ’ വീഡിയോ ഇതിനോടകം യൂട്യൂബിൽ നേടിയത്. ഒന്നരക്കൊല്ലം മുമ്പാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ലൊസാഞ്ചലസ് ഫെഡറൽ കോടതിയിൽ ഹാജരാക്കിയ പ്രതി കുറ്റം സമ്മതിച്ചു.
അപകടം നടന്നു ഒരു മാസത്തിന് ശേഷമായിരുന്നു ട്രെവർ ജേക്കബ് വിഡിയോ അപ്ലോഡ് ചെയ്യുന്നത്. ‘എന്റെ വിമാനം തകർന്നു’ എന്ന ക്യാപ്ഷനോടെ 2021 ഡിസംബർ 23 നാണു വിഡിയോ എത്തിയത്. 13 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയ്ക്ക് ചൊവ്വാഴ്ച വരെ ലഭിച്ചത് 2.9 മില്ല്യൺ വ്യൂസാണ്. വിമാനം യാത്ര ആരംഭിക്കുന്നതു മുതൽ അപകടം സംഭവിക്കുന്നതുവരെയുള്ള എല്ലാ ദൃശ്യങ്ങളും ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ചിരുന്നു. വിമാനത്തിന്റെ പ്രൊപ്പല്ലറിന്റെ പ്രവർത്തനം നിലച്ചതിനെ തുടർന്ന് ഒരു പാരച്യൂട്ട് ഉപയോഗിച്ച് ജേക്കബ് പുറത്തേക്ക് ചാടുന്നതും വിമാനം താഴേക്ക് പതിക്കുന്നതും വിഡിയോയിലുണ്ട്.
സംഭവത്തിനു പിന്നാലെ ന്യൂയോർക്ക് ടൈംസിന് നൽകിയ ബൈറ്റിൽ ജേക്കബ് പറയുന്നത് വ്യൂസിനു വേണ്ടി താൻ വിമാനം ഇടിച്ചറിക്കിയതല്ലെന്നായിരുന്നു. വിമാനം ടേക്ക് ഓഫ് ചെയ്ത് 35 മിനിറ്റിനുള്ളിൽ വൈദ്യുതി പൂർണ്ണമായും നഷ്ടമായെന്നും സുരക്ഷിതമായി വിമാനം ഇറക്കാൻ കഴിയില്ലെന്ന് ബോധ്യമായതിനാലാണ് പാരച്യൂട്ട് ഉപയോഗിച്ച് ചാടിയതെന്നുമായിരുന്നു അധികൃതർക്ക് ജേക്കബ് നൽകിയ വിശദീകരണം. വിമാനം തകർന്നുവീണത് എവിടെയാണെന്ന് അറിയില്ലെന്നും ജേക്കബ് പറഞ്ഞു. എന്നാൽ, ആഴ്ചകൾക്കു ശേഷം പാസോ റോബിൾസ് ആസ്ഥാനമായുള്ള ഒരു ഹെലികോപ്ടർ കമ്പനിയെ തകർന്ന വിമാനം ഉയർത്താൻ ഇയാൾ സമീപിക്കുകയും ചെയ്തു.
എന്നാൽ അപകടം ജേക്കബ് സൃഷ്ടിച്ചതാണെന്ന് വ്യക്തമാക്കുന്നതാണു വിവരങ്ങൾ. ഒരു കമ്പനിയുമായുള്ള സ്പോൺസർഷിപ്പ് ഡീലിനായി വിഡിയോ ഉപയോഗിക്കാനായിരുന്നു നീക്കമെന്ന് ജേക്കബ് സമ്മതിച്ചു. പരമാവധി 20 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.