പോർച്ചുഗൽ പ്ലെയിങ് ഇലവനിൽ ക്രിസ്റ്റ്യാനോ റോണാൾഡോയെ ഉൾപ്പെടുത്താത്ത കോച്ച് ഫെർണാന്റോ സാന്റോസിനെതിരേ ആഞ്ഞടിച്ച് സഹോദരരി എൽമ അവീരോ. സ്വിറ്റ്സർലൻഡിനെതിരെയുള്ള പ്രീ ക്വാർട്ടർ മത്സരത്തിലാണ് ക്രിസ്റ്റ്യാനോയെ കോച്ച് പുറത്തിരുത്തിയത്. ഇതാണ് സഹോദരി എൽമ അവീരോയെ പ്രകോപിപ്പിച്ചത്.
സ്വിറ്റ്സർലൻഡ്-പോർച്ചുഗൽ പ്രീ ക്വാർട്ടർ മത്സരം ആരംഭിക്കുമ്പോൾ ഏറ്റവും വലിയ വാർത്ത സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിലിരുത്തി പോർചുഗൽ കളത്തിലിറങ്ങിയതായിരുന്നു. 2008നുശേഷം പോർചുഗൽ ആദ്യമായാണ് റൊണാൾഡോ ഇല്ലാതെ ആദ്യ ഇലവനെ പ്രഖ്യാപിക്കുന്നത്. 31 മത്സരങ്ങളിൽ തുടർച്ചയായി ആദ്യ ഇലവിൽ റൊണാൾഡോ ഇടംപിടിച്ചിരുന്നു.
‘ഇത് അവഹേളനമാണ്’ എന്നാണ് എൽമ പ്രതികരിച്ചത്. ‘ഇത്രയും ടീമിനായി ചെയ്തവനെ അപമാനിക്കുന്നത് ശരിയല്ല. ഇത് നാണക്കേടാണ്’ എന്നും എൽമ പറഞ്ഞു. എന്നാൽ മത്സരം വിജയിച്ച പോർച്ചുഗൽ ടീമിനെ അവർ അഭിനന്ദിച്ചു.
മത്സരത്തിൽ ഒന്നിനെതിരെ ആറ് ഗോളുകൾക്ക് സ്വിസ് പടയെ തരിപ്പണമാക്കിയാണ് പറങ്കിപ്പട അവസാന എട്ടിലേക്ക് ടിക്കറ്റെടുത്തത്. ഇതോടെ കോച്ചിന്റെ നടപടി ന്യായീകരിക്കപ്പെടുകയും ചെയ്തു. ജയത്തിനുപിന്നാലെ ടീമിലെ സഹതാരങ്ങളെ അഭിനന്ദിച്ച് ക്രിസ്റ്റ്യാനോ രംഗത്തെത്തിയിരുന്നു. മത്സരത്തിലെ 73ാം മിനിറ്റിൽ ജാവോ ഫെലിക്സിനു പകരക്കാരനായാണ് സൂപ്പർതാരം കളത്തിലിറങ്ങുന്നത്. അപ്പോൾ സ്കോർ 5-1. 83ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ വലകുലുക്കിയെങ്കിലും ലൈൻസ്മാൻ ഓഫ് സൈഡ് ഫ്ലാഗ് ഉയർത്തി.