ഒമാനിലെ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്ന മൈന അടക്കമുള്ള പക്ഷികളെ നിയന്ത്രിക്കാൻ ഒമാൻ പരിസ്ഥിതി അതോറിറ്റി അടുത്തമാസം മുതൽ ദേശീയ കാമ്പയിൻ സംഘടിപ്പിക്കും. കാമ്പയിന്റെ വിശദ വിവരങ്ങൾ പരിസ്ഥിതിസമിതി ബുധനാഴ്ച പ്രഖ്യാപിക്കും. ഒമാനിൽ മൈന, കാക്ക, പ്രാവ് അടക്കമുള്ള പക്ഷികൾ വർധിക്കുന്നതായി പരിസ്ഥിതി അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു. ഇത്തരം പക്ഷികൾ വിളകൾ നശിപ്പിക്കുന്നതായും തേനീച്ചകൾ അടക്കമുള്ളവയെ തിന്നുന്നതായും രോഗങ്ങൾ പരത്തുന്നതായും അധികൃതർ പറഞ്ഞു.
1982 മസ്കത്തിലാണ് ഒമാനിൽ ആദ്യത്തെ മൈനയെ കണ്ടത്. പിന്നീടങ്ങോട്ട് മൈനകൾ വ്യാപകമായി. ഇപ്പോൾ എവിടെ തിരിഞ്ഞാലും മൈനകളാണ്. ചില മേഖലകളിൽ മൈനക്കൂട്ടങ്ങൾതന്നെ കാണാം. ഇവ മനുഷ്യർക്ക് വലിയ ശല്യമായി മാറിയിട്ടുണ്ട്. ഇതോടെ കൃഷിക്ക് ഭീഷണിയായിട്ടുണ്ട്. സസ്യങ്ങളും പ്രകൃതിദത്തമായി വളരുന്ന ചെടികളും വിത്തുകളും തിന്ന് നശിപ്പിക്കുന്നത് പരിസ്ഥിതിക്ക് ഹാനികരമാവുമെന്ന് കണ്ടെത്തിയിരുന്നു. ഇവ മറ്റു പക്ഷികളുടെ കൂട് ആക്രമിക്കുകയും പക്ഷിക്കുഞ്ഞുങ്ങളെ കൊല്ലുകയും ചെയ്യാറുണ്ട്.കഴിഞ്ഞ ഏപ്രിലിലാണ് മൈനയടക്കമുള്ള പക്ഷികളുടെ വ്യാപനത്തെ കുറിച്ച് പഠനം നടത്തിയത്.