മുംബൈ∙ ഇന്ത്യൻ പ്രീമിയര്‍ ലീഗിൽ ലക്നൗ സൂപ്പർ ജയന്റ്സിനെ 24 റൺസിന് കീഴടക്കി പ്ലേ ഓഫിന് ഒരു പടി കൂടി അടുത്തെത്തി രാജസ്ഥാൻ റോയൽസ്. രാജസ്ഥാൻ ഉയർത്തിയ 179 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ലക്നൗവിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 154 റൺസെടുക്കാനേ സാധിച്ചുള്ളൂ. ലക്നൗവിനു വേണ്ടി ദീപക് ഹൂഡ (39 പന്തിൽ 59) അർധസെഞ്ചറി നേടിയെങ്കിലും ഓപ്പണർമാരും വാലറ്റവും ബാറ്റിങ്ങിൽ തിളങ്ങാനാകാതെ പോയതു തിരിച്ചടിയായി.
മാർകസ് സ്റ്റോയ്നിസ് (17 പന്തിൽ 27), ക്രുനാൽ പാണ്ഡ്യ (23 പന്തിൽ 25) എന്നിവരാണു ലക്നൗവിന്റെ മറ്റു പ്രധാന റൺവേട്ടക്കാർ. ലക്നൗവിന്റെ അഞ്ച് താരങ്ങൾ രണ്ടക്കം കാണാതെ പുറത്തായി. രാജസ്ഥാനു വേണ്ടി ട്രെന്റ് ബോൾട്ട്, പ്രസിദ്ധ് കൃഷ്ണ, ഒബെദ് മക്കോയ് എന്നിവർ രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി. ചെഹലും അശ്വിനും ഓരോ വിക്കറ്റും നേടി. എട്ടാം ജയത്തോടെ 16 പോയിന്റുമായി രാജസ്ഥാൻ പോയിന്റു പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനത്തുള്ള ലക്നൗവിനും 16 പോയിന്റുണ്ട്.