അൻപതിലേറെ വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ അറസ്റ്റിലായ പ്രധാന അധ്യാപകനെതിരെ 142 വിദ്യാർത്ഥിനികൾ കൂടി പരാതിയുമായി രംഗത്ത്. ഹരിയാനയിലെ ജിൻഡ് ജില്ലയിലെ സർക്കാർ സ്‌കൂളിലെ പ്രധാന അധ്യാപകനെതിരെയാണ് വ്യാപക പരാതി. ഇയാൾക്കെതിരെ 50 വിദ്യാർത്ഥിനികളാണ് ആദ്യം പരാതി നൽകിയത്.
സംസ്ഥാന വനിതാ കമ്മീഷനിൽ 50 പെൺകുട്ടികൾ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി നൽകുകയായിരുന്നു. തുടർന്ന് പത്ത് വിദ്യാർത്ഥിനികൾ അധ്യാപകന്റെ അതിക്രമം നേരിൽ കണ്ടതായി അറിയിച്ച് നൽകിയ പരാതിയും വനിതാ കമ്മീഷൻ പൊലീസിന് കൈമാറിയിരുന്നു. എന്നാൽ അറുപത് വിദ്യാർത്ഥിനികളുടെ പരാതി ലഭിച്ചിട്ടും ആദ്യ ഘട്ടത്തിൽ പൊലീസ് നടപടിയെടുക്കാൻ തയ്യാറായില്ല.
ഒരു മാസം പിന്നിട്ടിട്ടും തങ്ങളുടെ പരാതിയിൽ നടപടി സ്വീകരിക്കുന്നില്ലെന്ന് കണ്ട് വിദ്യാർത്ഥിനികൾ വീണ്ടും സംസ്ഥാന വനിതാ കമ്മീഷനെ സമീപിച്ചിരുന്നു. ഇതേ തുടർന്ന് വനിതാ കമ്മീഷൻ അധ്യക്ഷ റേണു ഭാട്ടിയ നടത്തിയ ഇടപെടലിനെ തുടർന്നാണ് പൊലീസ് നടപടിയുണ്ടായത്. ഓഫീസ് മുറിയിലേക്ക് കുട്ടികളെ വിളിച്ച് വരുത്തിയാണ് ഇയാൾ പീഡനം നടത്തിയിരുന്നത്.