മെക്സികോ സിറ്റി: ഭാര്യയെ കൊന്ന് തലച്ചോർ ഭക്ഷിച്ച് യുവാവ്. ചെകുത്താൻ ആരാധനയുടെ ഭാഗമായി വ്യവസായിയായ അൽവറോ എന്ന 32കാരനാണ് ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ഭാര്യയുടെ തലച്ചോർ ഭക്ഷിച്ച ഇയാൾ തലയോട്ടി ആഷ്ട്രേയായി ഉപയോഗിച്ചു. മെക്്‌സിക്കോയിൽ ജൂൺ 29നായിരുന്നു സംഭവമെന്ന് ബ്രിട്ടീഷ് മാധ്യമമായ മിറർ റിപ്പോർട്ട് ചെയ്തു. മയക്കുമരുന്ന് ഉപയോഗത്തെ തുടർന്നാണ് കൊലപാതകമെന്നും സൂചനകളുണ്ട്.
മരിയ മോൺസെറാട്ട് എന്ന യുവതിയാണ് ഭർത്താവിന്റെ ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ടത്. ഇരുവരും ഒരുവർഷം മുൻപാണ് വിവാഹിതരായത്. മുൻവിവാഹത്തിൽ മരിയയ്ക്ക് അഞ്ചു കുട്ടികളുമുണ്ട്. കൊലപാതകം കഴിഞ്ഞു ദിവസങ്ങൾക്കു ശേഷം ”നിന്റെ അമ്മയെ ഞാൻ കൊന്ന് ബാഗിലാക്കിയിട്ടുണ്ട്, അവളെ വന്നുകൊണ്ടു പോകുക” എന്ന് മരിയയുടെ മകളോട് ആൽവറോ പറയുകയായിരുന്നു. തുടർന്ന് വീട്ടുകാർ എത്തി അന്വേഷിച്ചപ്പോഴാണ് കൊലപാതക വിവരം പുറം ലോകം അറിയുന്നത്.
അൽവറോ ഭാര്യയെ കൊലപ്പെടുത്തിയ രീതി വിശദീകരിച്ചപ്പോൾ പൊലീസ് പോലും ഞെട്ടലിൽ ചെവി പൊത്തിപ്പോയി. അത്ര ഭയാനകമായ രീതിയിലാണ് ഇയാൾ ഭാര്യയെ ഇഞ്ചിഞ്ചായി കൊലപ്പെടുത്തിയത്. പൊലീസിന്റെ ചോദ്യം ചെയ്യലിൽ മരണത്തിന്റെ വിശുദ്ധനും, ചെകുത്താനും തന്നോടു കുറ്റം ചെയ്യാൻ ആവശ്യപ്പെട്ടെന്നാണ് ആൽവറോ പറഞ്ഞത്. കൊലയ്ക്കുശേഷം മൃതദേഹത്തിൽ ചുറ്റിക ഉപയോഗിച്ച് അടിച്ചു. പിന്നീട് മാരകായുധങ്ങൾ ഉപയോഗിച്ചു പല കഷണങ്ങളാക്കി മുറിച്ചതിനുശേഷം ചിലതു മലയിടുക്കിൽ ഉപേക്ഷിച്ചു. ചില ഭാഗങ്ങൾ വീട്ടിൽ സൂക്ഷിച്ചു. ഇത് പൊലീസ് കണ്ടെടുത്തു.
ആൽവറോ മദ്യപാനിയും മയക്കുമരുന്നിന് അടിമയും ആയിരുന്നുവെന്നും പൊലീസ് പറഞ്ഞു. പലപ്പോഴായി മരിയയുടെ കുട്ടികൾക്കു മോശം അനുഭവം ഇയാളിൽനിന്ന് നേരിട്ടുണ്ടെന്നും ഇതിനാൽ മാറിത്താമസിക്കുകയായിരുന്നുവെന്നും മരിയയുടെ മാതാവും പൊലീസിനോടു പറഞ്ഞു.