ദുബായ്: യുഎഇയിൽ ഇത്തിഹാദ് റെയിലിലൂടെയുള്ള ചരക്ക് നീക്കത്തിന് ഔദ്യോഗികമായി തുടക്കമായി. യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. അബുദാബിയിലെ അൽ ഫയാ മേഖലയിൽ നിന്നാണ് ചരക്കുഗതാഗതം തുടങ്ങിയത്.
അബുദാബി മുതൽ ഫുജൈറ വരെ 900 കിലോമീറ്റർ നീളത്തിലാണ് ഇത്തിഹാദ് റെയിൽപാത നിർമിച്ചിരിക്കുന്നത്. യുഎഇയിലെ നാലു സുപ്രധാന തുറമുഖങ്ങളെയും ഏഴ് ചരക്ക് ഗതാഗത മേഖലകളെയും ബന്ധിപ്പിക്കുന്നതാണ് ഇത്തിഹാദ് റെയിൽ. വർഷം ആറു കോടി ടൺ ചരക്കുകൾ റെയിൽ ശൃഖലയിലൂടെ കൈകാര്യം ചെയ്യാനാകുമെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
38 എഞ്ചിനുകളും എല്ലാത്തരം ചരക്കുകളും കൊണ്ടുപോകാൻ കഴിവുള്ള ആയിരത്തിലധികം വാഗനുകളും ഉൾപ്പെടുന്നതാണ് ശൃഖല. ഏഴു എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന റെയിൽപാത വഴി അബുദാബിയിൽ നിന്ന് ദുബായിലേക്ക് 50 മിനിറ്റ് കൊണ്ടും ഫുജൈറയിലേക്ക് 100 മിനിറ്റ് കൊണ്ടും എത്തിച്ചേരാനാകും.
180 സർക്കാർ വകുപ്പുകൾ 133 ദശലക്ഷം തൊഴിൽ മണിക്കൂർ ചെലവിട്ടാണ് റെയിൽ ശൃഖല യാഥാർഥ്യമാക്കിയത്. ഇത്തിഹാദ് റെയിൽ 2030ൽ യാത്രാ സർവീസ് ആരംഭിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.