ചെറുപുഴയിൽ സ്ഥാപിച്ച മെസ്സിയും നെയ്മറും അവിടെത്തന്നെ നിൽക്കും; കട്ടൗട്ടുകൾ മാറ്റില്ലെന്ന് കൊടുവള്ളി ന​ഗരസഭ

0

കോഴിക്കോട്: പുള്ളാവൂരിലെ പുഴയിൽ ഫുട്ബോൾ ആരാധകർ സ്ഥാപിച്ച കട്ടൗട്ടുകൾ മാറ്റില്ലെന്ന് കൊടുവള്ളി ന​ഗരസഭ. പുഴ തങ്ങളുടെ പരിധിയിലാണെന്ന് കൊടുവള്ളി നഗരസഭ ചെയർമാൻ വ്യക്തമാക്കി. ഫുട്ബോൾ ആരാധകർ സ്ഥാപിച്ച കട്ടൗട്ടുകൾ സംബന്ധിച്ച് ഒരു പരാതിയും നഗരസഭയ്ക്ക് ലഭിച്ചിട്ടില്ലെന്നും അങ്ങിനെ പരാതി ലഭിച്ചാലും ഫുട്ബോൾ ആരാധകർക്ക് അനുകൂലമായേ നഗരസഭ നിൽക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.

ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ ആരംഭിക്കാനിരിക്കെ പുള്ളാവൂരിലെ അർജന്റീന, ബ്രസീൽ ടീമുകളുടെ ആരാധകരാണ് ലയണൽ മെസിയുടെയും നെയ്മറുടെയും കൂറ്റൻ കട്ടൗട്ടുകൾ പുഴയിൽ സ്ഥാപിച്ചത്. അഡ്വ. ശ്രീജിത് പരുമനയുടെ പരാതിയിൽ ചാത്തമംഗലം പഞ്ചായത്ത് ഈ കട്ടൗട്ടുകൾ നീക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കട്ടൗട്ടുകൾ പുഴയ്ക്ക് ഒരു നാശവും വരുത്തില്ലെന്ന് പരിശോധനയിൽ തെളിഞ്ഞിട്ടുണ്ടെന്ന് ന​ഗരസഭ ചെയർമാൻ വ്യക്തമാക്കുന്നു. കട്ടൗട്ടുകൾ എടുത്ത് മാറ്റില്ലെന്നും മാറ്റാൻ ആവശ്യപ്പെടില്ലെന്നും നിയമപ്രശ്നം ഉയർന്നാൽ അപ്പോൾ അലോചിക്കാമെന്നും കൊടുവള്ളി നഗരസഭാ ചെയർമാൻ പറഞ്ഞു.

കട്ടൗട്ടുകൾ പുഴയുടെ ഒഴുക്കിന് തടസമെന്ന പരാതി ലഭിച്ചപ്പോൾ അന്വേഷിക്കുക മാത്രമായിരുന്നുവെന്ന് ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റും വ്യക്തമാക്കുന്നു. ഇവ എടുത്ത് മാറ്റാൻ ഒരു നിർദേശവും നൽകിയിട്ടില്ലെന്നും വ്യക്തമാക്കി. അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസിയുടെയും ബ്രസീൽ താരം നെയ്മറുടെയും കട്ടൗട്ടുകളാണ് പുള്ളാവൂരിലെ ചെറുപുഴയിൽ സ്ഥാപിച്ചത്. അന്താരാഷ്ട്ര തലത്തിൽ തന്നെ ഇത് ചർച്ചയായിരുന്നു.

അർജൻറീനയുടെ ആരാധകർ തങ്ങളുടെ പ്രിയ താരം ലയണൽ മെസിയുടെ 30 അടി ഉയരമുള്ള കട്ടൗട്ടാണ് ആദ്യം സ്ഥാപിച്ചത്. പിന്നാലെ ബ്രസീൽ ആരാധകർ നെയ്മറുടെ 40 അടി ഉയരമുള്ള കട്ടൗട്ട് സ്ഥാപിച്ചു. രാത്രിയിലും കാണാൻ സാധിക്കുന്ന വിധത്തിൽ വെളിച്ച സംവിധാനങ്ങളും കട്ടൗട്ടിൽ ഘടിപ്പിച്ചിട്ടുണ്ട്. പിന്നാലെ കോഴിക്കോട് കൊല്ലഗൽ ദേശീയപാതയിൽ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കട്ടൗട്ടും സ്ഥാപിച്ചിട്ടുണ്ട്. താമരശ്ശേരി പരപ്പൻപൊയിലിലാണ് 45 അടിയോളം ഉയരത്തിലുള്ള കട്ടൗട്ട് സ്ഥാപിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here