ടെഹ്‌റാൻ: ലോകത്തിലെ ഏറ്റവും വൃത്തിഹീനൻ എന്ന് അറിയപ്പെട്ടിരുന്ന അമൗ ഹാജി അന്തരിച്ചു അരനൂറ്റാണ്ട് കാലം കുളിക്കാതെ ജീവിച്ച ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം നാട്ടുകാർ ചേർന്ന് കുളിപ്പിച്ചതിന് പിന്നാലെയാണ് മരണം. 94-ാം വയസ്സിലാണ് അമൗ ഹാജിയുടെ മരണം. ഇറാൻകാരനായ ഇദ്ദേഹച്ചെ ‘ലോകത്തിലെ ഏറ്റവും വൃത്തിഹീനൻ’ എന്നാണു ലോകം വിശേഷിപ്പിച്ചിരുന്നത്. 50ലേറെ വർഷമായി ഇയാൾ കുളിച്ചിട്ടില്ല. കുളിച്ചാൽ തനിക്ക് സുഖമില്ലാതെ ആകുമെന്നും വൃത്തി തന്നെ രോഗിയാക്കുമെന്നുമാണ് ഹാജി വിശ്വസിച്ചിരുന്നത്.
ഇറാൻ വാർത്താ ഏജൻസി ഐആർഎൻഎയാണു മരണവിവരം പുറത്തുവിട്ടത്. പതിറ്റാണ്ടുകൾ കുളിക്കാതെ ജീവിച്ചത് തന്റെ ആരോഗ്യത്തിന് വേണ്ടിയാണെന്ന് ഇയാൾ വാദിച്ചിരുന്നു. വെള്ളമോ, സോപ്പോ ഉപയോഗിച്ചിരുന്നില്ല. എന്നാൽ കുറച്ചുമാസങ്ങൾക്ക് മുൻപ് ഗ്രാമവാസികൾ ചേർന്ന് ഇദ്ദേഹത്തെ കുളിപ്പിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. നേരത്തേ പലതവണ കുളിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഹാജി സമ്മതിച്ചിരുന്നില്ല. നാട്ടുകാർ കുളിപ്പിച്ചതിന് പിന്നാലെ അസുഖം ബാധച്ചാമ് മരണം.
ദശകങ്ങൾ കുളിക്കാതിരുന്ന് കുളിച്ചതിനു പിന്നാലെ രോഗബാധിതനായ ഹാജി ഞായറാഴ്ചയാണ് മരിച്ചത്. ചത്ത് ചീഞ്ഞ മൃഗമാംസവും പഴയ എണ്ണ കാനിൽനിന്നുള്ള ശുചിത്വമില്ലാത്ത വെള്ളവുമായിരുന്നു സ്ഥിരം കഴിച്ചുകൊണ്ടിരുന്നത്. പന്നി മാംസമായിരുന്നു ഹാജിയുടെ പ്രിയഭക്ഷണമെന്ന് 2014ൽ ടെഹ്‌റാൻ ടൈംസിനു നൽകിയ അഭിമുഖത്തിൽ ഇയാൾ പറയുന്നുണ്ട്. പുകവലിക്ക് അടിമയായിരുന്നു.
ഇറാനിലെ തെക്കൻ പ്രവിശ്യയായ ഫാർസിലെ ദേജ്ഗാ ഗ്രാമത്തിലാണ് ഹാജി വർഷങ്ങളായി ജീവിച്ചു പോന്നിരുന്നത്. ചെറുപ്പകാലത്തുണ്ടായ തിക്താനുഭവങ്ങളാണ് ഇത്തരമൊരു ശീലത്തിനുകാരണമെന്നാണ് റിപ്പോർട്ട്.