ബെംഗലൂരു: ജീവനക്കാർ ട്രാഫിക് ബ്ലോക്കിൽ പെട്ടതുകാരണം ബെംഗലൂരുവിലെ ഐ.ടി കമ്പനികൾക്ക് നഷ്ടമായത് 225 കോടി രൂപ. ഇക്കഴിഞ്ഞ ആഗസ്റ്റ് 30നാണ് സംഭവം. അഞ്ചുമണിക്കൂറാണ് ജീവനക്കാർ ഗതാഗതക്കുരുക്കിൽ പെട്ട് വലഞ്ഞത്. ഇതു സംബന്ധിച്ച് ഔട്ടർ റിങ് റോഡ് കമ്പനീസ് അസോസിയേഷൻ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് കത്തെഴുതിയിട്ടുണ്ട്. ഔട്ടർ റിങ് റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള ഒരു ശ്രമവും നടക്കുന്നില്ലെന്നും കത്തിൽസൂചിപ്പിക്കുന്നുണ്ട്.
കൃഷ്ണരാജപുരം മുതൽ ബെംഗലൂരുവിലെ സെൻട്രൽ സിൽക്ക് ബോർഡ് ഏരിയ വരെയുള്ള ഔട്ടർ റിങ് റോഡിനോടനുബന്ധിച്ചുള്ള വിവിധ കേന്ദ്രങ്ങളിലായി അരലക്ഷത്തിലേറെ ആളുകൾ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്.
17 കിലോമീറ്റർ ദൂരത്തിലുള്ള ഈ മേഖല 10 ലക്ഷത്തിലേറെ ആളുകൾക്ക് നേരിട്ടും അല്ലാതെയും തൊഴിൽ നൽകുകയും സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ സംഭാവന നൽകുകയും ചെയ്യുന്നു. എന്നിട്ടും ഈ പ്രത്യേക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാത്തത് ആശങ്കയുണ്ടാക്കുന്നതാണെന്നും അസോസിയേഷൻ കത്തിൽ സൂചിപ്പിച്ചു