തിരുവനന്തപുരം : ഓണത്തിൽ സംസ്ഥാനത്ത് വിപുലമായി വിഷരഹിത പച്ചക്കറി ചന്തകളൊരുക്കി സി.പി.എം. സെപ്തംബർ രണ്ട് മുതൽ ഏഴുവരെയുള്ള ദിവസങ്ങളിലാണ് പച്ചക്കറി വിപണികൾ സംഘടിപ്പിക്കുന്നത്. വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്തംബർ അഞ്ചിന് തിരുവനന്തപുരം, വെമ്പായത്ത് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നിർവഹിക്കും.
മറ്റ് ജില്ലകളിൽ മന്ത്രിമാരും, ജനപ്രതിനിധികളും, രാഷ്ട്രീയ സാംസ്കാരിക നേതാക്കളും വിപണിക ളുടെ ഉഘാടനചടങ്ങിൽ സംബന്ധിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
വിഷരഹിത പച്ചക്കറിയുടെ ഉൽപാദനവും, സ്വയംപര്യാപ്തയും ലക്ഷ്യമിട്ട് സി.പി.എമ്മിന്റെ നേതൃത്വത്തിൽ 2016 മുതൽ സംയോജിത കൃഷി കാമ്പയിൻ നടത്തിയിരുന്നു. അതിന്റെ ഭാഗമായി 1600 ഓളം ഓണക്കാല വിപണികൾ സംഘടിപ്പിക്കുന്നു. സംസ്ഥാനം പച്ചക്കറിയുടെ രംഗത്ത് മികച്ച മുന്നേറ്റത്തിനും സ്വയം പര്യാപ്തത കൈവരിക്കുന്നതിലേക്കും എത്തിക്കുന്നതിന് സഹായിക്കുന്ന കാർഷിക ഇടപെടലിന്റെ ഭാഗമായാണ് ജൈവകൃഷികാമ്പയിൻ ആരംഭിച്ചത്.
കർഷകസംഘത്തിന്റെയും മറ്റ് ബഹുജന സംഘടനകളുടെയും നേതൃത്വത്തിൽ സഹകരണബാങ്കുകളുടെയും, തദ്ദേശസ്ഥാപനങ്ങളുടെയും സാസംഘങ്ങളുടെയും സഹായത്തോടെയാണ് വിപണികൾ ഒരുക്കുന്നതെന്നും വാർത്താക്കുറിപ്പിൽ അറിയിച്ചു.