വാട്സാപ്,സിഗ്നല്‍ തുടങ്ങിയുള്ള പ്ലാറ്റ്ഫോമുകള് വഴിയുള്ള കോളുകള്‍ക്ക് നിയന്ത്രണമേര്പ്പെടുത്തിയേക്കുമെന്ന് സൂചന. സൗജന്യ ഇന്റര്‍നെറ്റ് ഫോണ്‍ വിളികളില്‍ നിയന്ത്രണം കൊണ്ടുവരണം എന്നത് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ.
ഇതു സംബന്ധിച്ച് ടെലികോം വകുപ്പ് ടെലികോം റെഗുലേറ്ററി അതോററ്റിയുടെ(ട്രായി) അഭിപ്രായം തേടി. ഇന്റര്‍നെറ്റ് കോളിംഗ് സൗകര്യം ടെലികോം കമ്പനികളുടെ വരുമാനം നഷ്ടപെടുത്തുമെന്നും ഒരേ സേവനത്തിന് ഒരേ ചാര്‍ജ് ഏര്‍പ്പെടുത്തണമെന്നുമാണ് ആവശ്യം.
ടെലികോം കമ്പനികളെപോലെ ആപ്പുകള്‍ക്കും സര്‍വീസ് ലൈസന്‍സ് ഫീ, മറ്റ് ചട്ടങ്ങള്‍ എന്നിവ ബാധകമാക്കണമെന്നാണ് ടെലികോം കമ്പനികള്‍ ഉന്നയിക്കുന്ന ആവശ്യം. ഇന്റര്‍നെറ്റ് കോള്‍ നല്കുന്ന വാട്ട്സ്ആപ്പ് അടക്കം ആപ്പുകളും ടെലികോം സേവനദാതക്കളും നടത്തുന്നത് ഒരേ കാര്യം തന്നെയാണ്.
എന്നാല്‍ ഇരു വിഭാഗത്തിനും രണ്ട് നിയമങ്ങളാണ്. ഇത് ഏകീകരിക്കണം എന്നാണ് ടെലികോം ഓപ്പറേറ്റർമാർ സർക്കാരിനോട് ആവശ്യപ്പെടുന്നത്. ഇത് കൂടി പരിഗണിച്ചാണ് കേന്ദ്രസർക്കാരിന്റെ നീക്കമെന്നാണ് റിപ്പോർട്ടുകൾ.
2008ൽ ഇന്റർനെറ്റ് കോളിംഗിന് നിശ്ചിത ചാർജ്(ഇന്റർകണക്ഷൻ ചാർജ്) ട്രായ് ശിപാർശ ചെയ്തിരുന്നു. എന്നാൽ അത് നടപ്പാക്കിയില്ല. 2016-17 വർഷങ്ങളിലും ഇതേ ആവശ്യം റെഗുലേറ്ററും സർക്കാരും ചർച്ച നടത്തിയപ്പോൾ ടെലികോം ഓപ്പറേറ്റർമാർ ഉന്നയിച്ചിരുന്നു.