ന്യൂഡല്‍ഹി: 76 ലക്ഷം അക്കൗണ്ടുകള്‍ കൂടി നിരോധിച്ചതായി ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. വാട്‌സ്ആപ്പ് പുറത്തുവിട്ട ഫെബ്രുവരി മാസത്തെ പ്രതിമാസ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
2021ലെ ഐടി ചട്ടം അനുസരിച്ചാണ് വാട്‌സ്ആപ്പ് നടപടി സ്വീകരിച്ചത്. നിരോധിച്ച 76 ലക്ഷം അക്കൗണ്ടുകളില്‍ 14 ലക്ഷം അക്കൗണ്ടുകളും ഉപയോക്താക്കളില്‍ നിന്ന് പരാതികള്‍ ലഭിക്കുന്നതിന് മുന്‍പ് തന്നെ ഐടി ചട്ടം ലംഘിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണെന്നും വാട്‌സ്ആപ്പ് വ്യക്തമാക്കി. ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാന്‍ പരാതികളിന്മേല്‍ നടപടി സ്വീകരിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ഐടി ചട്ടം.ഇതനുസരിച്ച് ഓരോ മാസവും സ്വീകരിച്ച നടപടികള്‍ സോഷ്യല്‍മീഡിയകള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ച് വരികയാണ്. ഇതിന്റെ ഭാഗമായാണ് ഫെബ്രുവരിയില്‍ 76 ലക്ഷം അക്കൗണ്ടുകള്‍ കൂടി നിരോധിച്ചതായി വാട്‌സ്ആപ്പ് അറിയിച്ചത്.
ഇന്ത്യയിൽ 50 കോടി ഉപയോക്താക്കള്‍ ഉള്ള വാട്‌സ്ആപ്പിന് ഫെബ്രുവരിയില്‍ 16,618 പരാതികളാണ് ലഭിച്ചത്. ജനുവരിയില്‍ 67 അക്കൗണ്ടുകളാണ് വാട്‌സ്ആപ്പ് നിരോധിച്ചത്. പ്ലാറ്റ്‌ഫോമില്‍ മോശം പെരുമാറ്റം കണ്ടെത്തി തടയുന്നതിന് നൂതന സംവിധാനങ്ങളാണ് വാട്‌സ്ആപ്പ് പ്രയോജനപ്പെടുത്തുന്നത്്. സന്ദേശം അയക്കുന്ന സമയത്ത് മോശം ഉള്ളടക്കമാണ് എന്ന് കണ്ടെത്തുമ്പോഴോ, ഉപയോക്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിലോ ആണ് വാട്‌സ്ആപ്പ് നടപടി സ്വീകരിക്കുന്നത്.
