എം എം മണിയെ നന്നാക്കാന്‍ ശ്രമിക്കുന്നത് ഇലക്ട്രിക് പോസ്റ്റിന് വെള്ളമൊഴിക്കുന്നത് പോലെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എം എം മണി നടത്തിയ പ്രസ്താവന നിലവാരം കുറഞ്ഞതായിപ്പോയെന്നും അനീതിയാണെന്നും സുരേന്ദ്രൻ പറഞ്ഞു. കെ കെ രമയ്ക്ക് നേരെ എം എം മണി നടത്തിയ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കെ കെ രമയെക്കുറിച്ച് പറഞ്ഞ പ്രസ്താവന പിന്‍വലിച്ച് മണി മാപ്പുപറയുകയാണ് വേണ്ടതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. തെറ്റ് ചെയ്താല്‍ ഖേദം പ്രകടിപ്പിക്കുന്നതിന് മനസാക്ഷി ഇല്ലാത്ത ആളുകൡ ഒരാളല്ലേ എം എം മണിയെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.
രമക്കെതിരായ പരാമര്‍ശത്തില്‍ ഖേദമില്ലെന്നാണ് എം എം മണി പ്രതികരിച്ചിരുന്നത്. രമ മുഖ്യമന്ത്രിയെ തേജോവധം ചെയ്യുകയാണ്. നിയമസഭയില്‍ അവര്‍ മുഖ്യമന്ത്രിയെ കടന്ന് ആക്രമിച്ചു സംസാരിച്ചു. പ്രതിപക്ഷത്തിന്റെ കൂട്ടത്തില്‍ നിന്ന് വിധവയല്ലേ എന്ന് ചോദിച്ചു. ആ ചോദ്യത്തോടുള്ള പ്രതികരണമായിരുന്നു പരാമര്‍ശം. രമയ്ക്ക് സഭയില്‍ പ്രത്യേക പദവി ഒന്നുമില്ല. അപ്പോള്‍ വായില്‍ വന്നത് പറഞ്ഞതാണ്. രമയോട് പ്രത്യേക വിദ്വേഷമില്ല. ഒഴിവാക്കാമായിരുന്നു എന്ന് തോന്നുന്നില്ല. പരാമര്‍ശത്തില്‍ സ്ത്രീ വിരുദ്ധത ഒന്നും ഇല്ലെന്ന് എംഎം മണി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു.