ന്യൂഡൽഹി: അവിവാഹിതയുടെ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകാനാവില്ലെന്ന് ഹൈക്കോടതി. കുട്ടിയെ പ്രസവിക്കാൻ കോടതി നിർദ്ദേശിച്ചത്. 23 ആഴ്ച പ്രായമായ ഗർഭം അലസിപ്പിക്കുന്നതിന് നൽകാനാവില്ലെന്നാണ് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടത്. അത് കുട്ടിയെ കൊലപ്പെടുത്തുന്നതിനു തുല്യമെന്ന് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു.
ഗർഭധാരണത്തിലെ 36 ആഴ്ചയിൽ 23ഉം പിന്നിട്ടിരിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. ഇനി അലസിപ്പിക്കുന്നത് കുഞ്ഞിനെ കൊലപ്പെടുത്തുന്നതിനു തുല്യമാണ്. അത് അനുവദിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. അവിവാഹിതരുടെ ഗർഭഛിദ്രത്തിൽ വിവേചനപരമായ നിലപാടാണ് നിയമത്തിനെന്ന് ഹർജിക്കാരിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. അവിവാഹിതയാണ് എന്നതുകൊണ്ടുതന്നെ ഹർജിക്കാരി വലിയ മാനസിക ആഘാതത്തിലാണ്. അവർ കുഞ്ഞിനെ വളർത്താൻ സജ്ജയല്ലെന്ന് അഭിഭാഷകൻ പറഞ്ഞു.
കുഞ്ഞിനെ വളർത്തണമെന്നു നിർബന്ധിക്കുന്നില്ലെന്ന് കോടതി പ്രതികരിച്ചു. ഏതെങ്കിലും നല്ല ആശുപത്രിയിലേക്കു പോവുക. നിങ്ങളുടെ ഒരു വിവരവും പുറത്തുപോവില്ല. കുഞ്ഞിനെ പ്രസവിക്കുക. അതിനെ ദത്തു നൽകുക. ബാക്കിയെല്ലാം സർക്കാർ നോക്കിക്കോളും. പ്രസവ ചെലവുകളും സർക്കാർ വഹിക്കുമെന്ന് കോടതി അറിയിച്ചു. ഇക്കാര്യത്തിൽ നിലപാട് അറിയിക്കാൻ ഹർജിക്കാരിയോട് കോടതി നിർദേശിച്ചു.