ശ്രീലങ്കയൽ പ്രതിഷേധക്കാരെ അടിച്ചമർത്തി സൈന്യം. പ്രസിഡൻഷ്യൽ സെക്രട്ടറിയേറ്റിന്റെ നിയന്ത്രണമേറ്റെടുത്ത് സൈന്യം പ്രതിഷേധക്കാരെ അടിച്ചമർത്തുകയും അവരുടെ ടെന്റുകൾ നശിപ്പിക്കുകയും ചെയ്തു. നിരവധി പേരെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം പ്രതിഷേധക്കാർ സെക്രട്ടറിയേറ്റിൽ നിന്നും ഒഴിയുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, ഇതുമുഖവിലക്കെടുക്കാതെ സൈന്യം നടപടിയുമായി രംഗത്തെത്തുകയായിരുന്നു.
ലാത്തികളുമായി സൈന്യം പ്രദേശത്തേക്ക് ഇരച്ചെത്തുകയായിരുന്നുവെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. സൈനിക നടപടിയിൽ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. നേരത്തെ റെനിൽ വിക്രമസിംഗെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രതിഷേധം അവസാനിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ അദ്ദേഹം അധികാരത്തിൽ വന്നതിന് ശേഷവും പ്രതിഷേധവുമായി ഇവർ മുന്നോട്ട് പോയതോടെയാണ് സൈനിക നടപടി.
പ്രതിഷേധക്കാർ കെട്ടി ഉയർത്തിയ നിരവധി താൽക്കാലിക സംവിധാനങ്ങളും സൈന്യം തകർത്തിട്ടുണ്ട്. ?’ഗോ ഹോം ഗോട്ട’ എന്ന പേരിൽ ശ്രീലങ്കയിൽ മാസങ്ങളായി പ്രതിഷേധം നടക്കുകയാണ്. ജൂലൈ ഒമ്പതിന് പ്രസിഡന്റിന്റെ ഓഫീസും വസതിയും ജനങ്ങൾ പിടിച്ചെടുത്തിരുന്നു.