രാജ്കോട്ട്: ദക്ഷിണാഫ്രിക്കയ്ക്കെതിരെ നിർണായകമായ നാലാം മത്സരത്തിൽ ഇന്ത്യക്ക് ഗംഭീര ജയം. സന്ദർശകരെ ഇന്ത്യ 82 റൺസിന് പരാജയപ്പെടുത്തി. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 2-2 ന് ഇന്ത്യ തിരിച്ചുവരവ് നടത്തി. ഇന്ത്യയുടെ 170 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 16.5 ഓവറിൽ 87 റൺസിന് പുറത്തായി.
ക്വിന്റൺ ഡികോക്കും (14) റാസി വാൻ ഡെർ ഡസനും (20) മാർകോ ജാൻസണും (12) മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ രണ്ടക്കം കടന്നത്. നാല് വിക്കറ്റ് വീഴ്ത്തിയ ആവേശ് ഖാന്റെ ബൗളിംഗാണ് ഇന്ത്യക്ക് ആവേശ വിജയം സമ്മാനിച്ചത്. ചഹൽ രണ്ടും അക്സർ പട്ടേൽ, ഹർഷൽ പട്ടേൽ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
ദിനേഷ് കാർത്തിക്കിന്റെ അർധസെഞ്ചുറി മികവിലാണ് ഇന്ത്യ 169 റൺസ് സ്കോർ ചെയ്തത്. 13 ഓവറിൽ നാലിന് 81 എന്ന നിലയിൽ പരുങ്ങിയ ഇന്ത്യയെ കാർത്തിക്ക് (55), ഹാർദിക് പാണ്ഡ്യ (46) കൂട്ടുകെട്ടാണ് രക്ഷിച്ചത്. ഇരുവരും ചേർന്ന് 33 പന്തിൽ 65 റൺസാണ് അടിച്ചെടുത്തത്. ഇന്ത്യൻ നിരയിൽ ഓപ്പണർ ഇഷാൻ കിഷനും (27) ഭേദപ്പെട്ട പ്രകടനം നടത്തി. ക്യാപ്റ്റൻ പന്ത് ഇത്തവണയും നിരാശപ്പെടുത്തി. 23 പന്തിൽ 17 റൺസാണ് ക്യാപ്റ്റൻ നേടിയത്.