കോൽക്കത്ത: ചരിത്രത്തിൽ ആദ്യമായി ഇന്ത്യ തുടർച്ചയായ രണ്ടാം വട്ടം ഏഷ്യൻ കപ്പ് ഫുട്ബോൾ ഫൈനൽസിനു യോഗ്യത നേടി. എഎഫ്സി (ഏഷ്യൻ ഫുട്ബോൾ കോണ്ഫെഡറേഷൻ) ഏഷ്യൻ കപ്പ് യോഗ്യതാ പോരാട്ടത്തിൽ അവസാന മത്സരത്തിനിറങ്ങും മുൻപ് തന്നെ ഇന്ത്യ യോഗ്യത നേടി.
പലസ്തീൻ എതിരില്ലാത്ത നാല് ഗോളുകൾക്ക് ഫിലിപ്പൈൻസിനെ പരാജയപ്പെടുത്തിയതോടെയാണ് ഇന്ത്യ യോഗ്യത ഉറപ്പാക്കിയത്. ഗ്രൂപ്പ് ചാമ്പ്യന്മാർക്കു പിന്നാലെ മികച്ച അഞ്ചു രണ്ടാം സ്ഥാനക്കാർക്കും ഫൈനൽസിനു യോഗ്യത ലഭിക്കും. ഇതാണ് ഇന്ത്യക്ക് കളിക്കും മുൻപ് തന്നെ യോഗ്യത നേടിക്കൊടുത്തത്.
അഞ്ചാം തവണയാണ് ഇന്ത്യ ഏഷ്യൻ കപ്പ് ഫുട്ബോൾ ഫൈനൽസിനു യോഗ്യത നേടുന്നത്. അവസാന മത്സരത്തിൽ ഹോങ്കോംഗിനെ നേരിടുന്ന ഇന്ത്യക്ക് ജയിച്ചാൽ ഗ്രൂപ്പ് ചാമ്പ്യന്മാരാകാം. കോൽക്കത്തയിൽ രാത്രി 8.30നാണ് കിക്കോഫ്.
ഗ്രൂപ്പിലെ ആദ്യ രണ്ടു മത്സരങ്ങളിലും ഇന്ത്യയും ഹോങ്കോംഗും ജയിച്ചിരുന്നു. ഇരു ടീമുകൾക്കും ആറ് പോയിന്റ് വീതവുമുണ്ട്. ഗോൾ ശരാശരിയിൽ മുന്നി ലുള്ള ഹോങ്കോംഗ് ആണ് ഗ്രൂപ്പിൽ ഒന്നാമത്.
ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തിൽ സുനിൽ ഛേത്രിയുടെ ഇരട്ട ഗോളിലൂടെ ഇന്ത്യ കംബോഡിയയെ കീഴടക്കി. രണ്ടാം മത്സരത്തിലും സുനിൽ ഛേത്രി ഗോൾ നേടിയിരുന്നു. എന്നാൽ, മലയാളി താരം സഹൽ അബ്ദുൾ സമദിന്റെ ഗോളിലായിരുന്നു ഇന്ത്യ രണ്ടാം മത്സരത്തിൽ 2-1ന് അഫ്ഗാനിസ്ഥാനെ കീഴടക്കിയത്.