ലോകത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം ചെക്ക് റിപ്പബ്ലിക്കിൽ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു. രണ്ടുവർഷത്തോളമായി നിർമാണത്തിലിരുന്ന പാലം കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഔദ്യോഗികമായി തുറന്നത്. സ്കൈ ബ്രിഡ്ജ് 721 എന്ന പാലത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ വൈറലാണ്.
സ്കൈ ബ്രിഡ്ജ് 721 തൂക്കുപാലം രണ്ട് വര്‍ഷംകൊണ്ടാണ് പണികഴിപ്പിച്ചത്. ലോക ടൂറിസം ഭൂപടത്തില്‍ ഇടം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പാലം നിര്‍മിച്ചത്. ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗില്‍ നിന്ന് രണ്ടര മണിക്കൂര്‍ യാത്ര ചെയ്താല്‍ സ്കൈ ബ്രിഡ്‍ജിലെത്താം. 721 മീറ്റര്‍ നീളത്തില്‍ 1.2 മീറ്റര്‍ മാത്രം വീതിയില്‍ സമുദ്രനിരപ്പില്‍ നിന്ന് 1116 അടി ഉയരത്തില്‍ രണ്ട് താഴ്‍വരകളെ ബന്ധിപ്പിച്ചാണ് ഇൗ തൂക്കുപാലം. ആറ് വലിയ താങ്ങുവടങ്ങളും, വ്യത്യസ്ത വ്യാസമുള്ള 60 ചുറ്റുവടങ്ങളും ആണ് തൂക്കുപാലത്തെ താങ്ങി നിര്‍ത്തുന്നത്. 8.4 മില്യണ്‍ ഡോളര്‍ ചെലവിട്ടാണ് ആകാശനടപ്പാത നിര്‍മിച്ചത്. തൂക്കുപാലത്തിലൂടെ നടന്നാല്‍ ജെസെനികി മലനിരകളുടെ വന്യഭംഗി അടുത്ത് കാണാം.
കേബിള്‍ കാര്‍ വഴിയാണ് സന്ദര്‍ശകരെ തൂക്കുപാലത്തിലെത്തിക്കുക. പഞ്ഞിക്കെട്ടുകണക്കെ ഒഴുകി നടക്കുന്ന മേഘങ്ങളെ തൊട്ടുതൊട്ടില്ല എന്ന മട്ടിലൊരു നടത്തമാണ് സ്കൈ ബ്രിഡ്ജ് 721 സമ്മാനിക്കുക. അതി ശക്തമായ കാറ്റുവീശുമ്പോൾ അപകടം ഉണ്ടാകാതിരിക്കുവാനായി ഒറ്റ ദിശയിലേക്ക് മാത്രമാണ് സന്ദർശകർക്ക് പാലത്തിലൂടെയുള്ള നടത്തം അനുവദിക്കുക. മാത്രമല്ല കാറ്റിന്റെ വേഗം മണിക്കൂറില്‍ 135 കിലോമീറ്റര്‍ പരിധി കടന്നാല്‍ പാലം അടയ്ക്കും. പോര്‍ച്ചുഗലിലെ 516 മീറ്റര്‍ നീളമുള്ള അരൗക തൂക്കുപാലത്തിന്റെ റെക്കോർഡാണ് സ്കൈ ബ്രിഡ്‍ജ് 721 തകര്‍ത്തത്.