മകളുടെ വിവാഹത്തിന്റെ താലികെട്ടിനു ശേഷം പഴഞ്ഞി സെന്റ്‌ മേരീസ്‌ പള്ളിനടയില്‍ ഡോ. ഗീവര്‍ഗീസ്‌ മാര്‍ യൂലിയോസിന്റെ സാന്നിധ്യത്തില്‍ വധൂവരന്‍മാര്‍ പരസ്‌പരം മാല ചാര്‍ത്തണമെന്ന ശിവദാസന്റെ ആഗ്രഹം സഫലമായി

0

പഴഞ്ഞി : മകളുടെ വിവാഹത്തിന്റെ താലികെട്ടിനു ശേഷം പഴഞ്ഞി സെന്റ്‌ മേരീസ്‌ പള്ളിനടയില്‍ ഡോ. ഗീവര്‍ഗീസ്‌ മാര്‍ യൂലിയോസിന്റെ സാന്നിധ്യത്തില്‍ വധൂവരന്‍മാര്‍ പരസ്‌പരം മാല ചാര്‍ത്തണമെന്ന ശിവദാസന്റെ ആഗ്രഹം സഫലമായി. വിവാഹം തീരുമാനിച്ച ഉടന്‍ ശിവദാസന്‍ ഭാര്യാസമേതം ആദ്യമെത്തിയത്‌ കുന്നംകുളം ആര്‍ത്താറ്റ്‌ അരമനയിലായിരുന്നു. മെത്രാപ്പോലീത്തയോട്‌ തന്റെ ആഗ്രഹം അറിയിച്ചു. ശിവദാസന്റെ ആഗ്രഹം അങ്ങനെയാണെങ്കില്‍ അത്‌ നടക്കട്ടെയെന്ന്‌ അദ്ദേഹം പറഞ്ഞു.
ഇന്നലെയാണു പഴഞ്ഞി ജറുസേലമിലുള്ള കൈതവളപ്പ്‌ കുടുംബക്ഷേത്രത്തില്‍ പഴഞ്ഞി കൈതവളപ്പില്‍ ശിവദാസ്‌ – സബിത ദമ്പതികളുടെ മകള്‍ ശാശ്രയയും കോലൊളമ്പ്‌ കൊട്ടിലിങ്ങല്‍ വാസു -കല്ലു ദമ്പതികളുടെ മകന്‍ വൈശാഖും തമ്മിലുള്ള വിവാഹ താലികെട്ട്‌ നടന്നത്‌. താലികെട്ടിനുശേഷം വധൂവരന്‍മാര്‍ കുടുംബാംഗങ്ങളോടൊപ്പം പഴഞ്ഞി പള്ളി തിരുനടയിലെത്തി. ഡോ. ഗീവര്‍ഗീസ്‌ മാര്‍ യൂലിയോസ്‌ വധൂവരന്‍മാരെ അനുഗ്രഹിച്ച്‌ ആശിര്‍വദിച്ചു.
ശിവദാസന്റെ കുടുംബത്തിന്‌ പഴഞ്ഞി സെന്റ്‌ മേരീസ്‌ പള്ളിയുമായുള്ള നൂറ്റാണ്ടുകളായുള്ള ബന്ധം അദ്ദേഹം അനുസ്‌മരിച്ചു. ശിവദാസന്റെ കുടുംബമായ കൈതവളപ്പ്‌ കുടുംബക്കാര്‍ തലമുറകളായി പഴഞ്ഞി പള്ളി പെരുന്നാളിന്റെ പദക്ഷിണത്തിന്‌ കുത്തുവിളക്ക്‌ പിടിക്കുന്നവരായിരുന്നു.
മെത്രാപ്പോലീത്ത ആശിര്‍വദിച്ച്‌ നല്‍കിയ മാലകളും ബൊക്കെയും വധൂവരന്‍മാര്‍ പഴഞ്ഞി മുത്തപ്പനെ സാക്ഷിയാക്കി പരസ്‌പരം കൈമാറി. തങ്ങളുടെ പൂര്‍വികര്‍ ചെയ്‌ത പുണ്യ പ്രവര്‍ത്തികളോടൊപ്പം പഴഞ്ഞി മുത്തപ്പന്റെ അനുഗ്രഹങ്ങള്‍ ഒന്നുകൊണ്ട്‌ മാത്രമാണ്‌ തങ്ങളുടെ കുടുംബത്തിന്റെ ആഗ്രഹം നിറവേറാന്‍ കാരണമായതെന്ന്‌ വിശ്വസിക്കുന്നതായി ശിവദാസന്‍ പറഞ്ഞു. പഴഞ്ഞി പള്ളി വികാരി ഫാ. സഖറിയ കൊള്ളന്നൂര്‍, സഹവികാരി ഫാ. തോമസ്‌ ചാണ്ടി, കൈസ്‌ഥാനി സുമേഷ്‌ പി. വില്‍സണ്‍, സെക്രട്ടറി ലിജിന്‍ ചാക്കോ, അഡ്വ. ഗില്‍ബര്‍ട്ട്‌ ചീരന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here