ആലുവ: അപകടകരമായ രീതിയിൽ ബസോടിച്ച ഡ്രൈവർക്ക് ലൈസൻസ് തെറിച്ചു. ആലുവ ഏലൂർ കൊച്ചിക്കാരൻ പറമ്പിൽവീട്ടിൽ രാഹുൽ ബാബുവിന്റെ (24) ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. മൂന്നു മാസത്തേക്ക് രാഹുൽ ബാബുവിന്റെ ലൈസൻസ് റദ്ദാക്കാനാണ് ആലുവ ജോയിന്റ് ആർ.ടി.ഒ. ശുപാർശ നൽകിയത്.
ആലുവ-ഫോർട്ടുകൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന സിംല ബസിലെ ഡ്രൈവറാണ് രാഹുൽ. അശ്രദ്ധമായി ഡ്രൈവിങ് നടത്തിയ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ബസ് ഓടിക്കുന്നതിനിടയിൽ മൊബൈൽ ഫോണിൽ സംസാരിക്കുകയും മൊബൈലിൽ ടൈപ്പ് ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്നതായി ദൃശ്യങ്ങളിൽ കാണുന്നുണ്ട്. മറ്റേ കൈ ഉപയോഗിച്ച് കുപ്പിയിൽനിന്നു വെള്ളം കുടിക്കുന്നുമുണ്ട്. രണ്ടുകൈയുംവിട്ട് ഓടിക്കുന്നതിനിടയിൽ ബസ് ഗട്ടറിൽ വീഴുന്നതായും അനുഭവപ്പെടുന്നുണ്ട്.
ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ട്രാൻസ്പോർട്ട് കമ്മിഷണർ ആലുവ ജോയിന്റ് ആർ.ടി.ഒ. സലിം വിജയകുമാറിന് നടപടികൾക്കായി കൈമാറിയിരുന്നു. അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ സന്തോഷ് കുമാർ, ജസ്റ്റിൻ, രാജേഷ് എന്നിവർ അന്വേഷണം നടത്തി.