കണ്ടക്ടർ ഇല്ലാത്ത കാടന്‍കാവിലിന് കണ്ടക്ടർ ആയി; മോട്ടോർ വാഹന വകുപ്പിന്റെ നിർദേശത്തെ തുടർന്ന് സർവീസ് നിർത്തിയ ബസിനു പുതു ജീവൻ

0

പാലക്കാട്: മോട്ടോർ വാഹന വകുപ്പിന്റെ നിർദേശത്തെ തുടർന്ന് സർവീസ് നിർത്തിയ പാലക്കാട് ജില്ലയിലെ ആദ്യത്തെ സിഎൻജി ബസ് കണ്ടക്ടറെ വെച്ച് നാളെ മുതല്‍ സര്‍വ്വീസ് പുനരാരംഭിക്കുമെന്ന് ഉടമ. സര്‍വ്വീസ് ലാഭത്തിലാക്കാമെന്ന ആലോചനയിലാണ് കണ്ടക്ടറില്ലാതെ സര്‍വ്വീസ് നടത്താന്‍ തീരുമാനിക്കുന്നത്. പ്രതിസന്ധി നിറഞ്ഞ പുതിയ കാലഘട്ടത്തില്‍ അത് അനിവാര്യമാണ്. എന്നാല്‍ നിയമം അനുസരിക്കണമല്ലോയെന്ന് ബസ് ഉടമ തോമസ് കാടന്‍കാവില്‍ പറഞ്ഞു.

‘നമുക്ക് വാശിയൊന്നുമില്ല. നിയമം അനുസരിക്കും. പുതിയ ആശയം മുന്നോട്ട് വെച്ചതായിരുന്നു. അത് ജനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ മോട്ടോര്‍ വാഹനവകുപ്പ് ഇടപെട്ടതോടെ സര്‍വ്വീസ് നിര്‍ത്തി. നാളെ മുതല്‍ കണ്ടക്ടറെ വെച്ച് സര്‍വ്വീസ് നടത്തും.’ തോമസ് കാടന്‍കാവില്‍ വിശദീകരിച്ചു.

കണ്ടക്ടറില്ലാതെ ഞായറാഴ്ച്ചയാണ് ജില്ലയിലെ ആദ്യ സിഎന്‍ജി ബസ് സര്‍വ്വീസ് ആരംഭിച്ചത്. തിങ്കളാഴ്ച്ചയും ചൊവ്വാഴ്ച്ചയും കൃത്യമായി സര്‍വ്വീസ് നടത്തിയിരുന്നു. ബുധനാഴ്ച്ച കാലത്ത് സര്‍വ്വീസ് നിര്‍ത്തണം എന്നാവശ്യപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നും നിര്‍ദേശം വന്നു, കണ്ടക്ടര്‍ ഇല്ലാതെ സര്‍വ്വീസ് നടത്തുന്നത് നിയമ ലംഘനമാണെന്ന് അറിയിക്കുകയായിരുന്നുവെന്ന് ഉടമ പറയുന്നു.

‘സര്‍വ്വീസ് ലാഭത്തിലാക്കാമെന്ന ആലോചനയിലാണ് കണ്ടക്ടറും ക്ലീനറുമില്ലാതെ സര്‍വ്വീസ് നടത്താന്‍ തീരുമാനിക്കുന്നത്. ഈ കാലഘട്ടത്തില്‍ അത് അനിവാര്യമായിരുന്നു. ജനങ്ങളില്‍ നിന്നും മികച്ച പ്രതികരണം ലഭിച്ചതില്‍ ഞാനും തൃപ്തനായിരുന്നു. എന്നാല്‍ നിയമം അതല്ലല്ലോ പറയുന്നത്. പുതിയ കാലത്ത് നിയമത്തില്‍ പരിഷ്‌കാരം വരുത്തുന്ന കാര്യങ്ങളെല്ലാം സര്‍ക്കാരല്ലേ തീരുമാനിക്കേണ്ടത്.

‘പലവ്യവസായങ്ങളും നിന്നുപോവുക കാലമാണിത്. വലിയ പ്രതിസന്ധിയാണ് കൊവിഡിനിപ്പുറം ഉണ്ടായത്. ആ ഘട്ടത്തില്‍ പുതിയ ആശയത്തിലൂടെ ചിലതെങ്കിലും തിരിച്ചുപിടിക്കേണ്ടതുണ്ടല്ലോ. നേരത്തെ 30000 ബസ്സ് സര്‍വ്വീസ് ഉണ്ടായിരുന്നിടത്ത് 8000 സര്‍വ്വീസാണ് ഇപ്പോള്‍ ഉള്ളത്. കാരണം കൂടിയ ചെലവാണ്. അത് കുറച്ചാലേ ചെറിയതോതിലെങ്കിലും ലാഭം വരുള്ളൂ. ഇതാവുമ്പോള്‍ ഡ്രൈവര്‍ക്ക് മാന്യമായ ശമ്പളം കൊടുക്കുകയും ചെയ്യാം.’ തോമസ് പറയുന്നു.

കണ്ടക്ടര്‍ ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ ബസില്‍ സ്ഥാപിച്ച ബോക്‌സില്‍ യാത്രാ ചാര്‍ജ് നിക്ഷേപിക്കുന്ന തരത്തിലായിരുന്നു സംവിധാനം. പണമില്ലാത്തവര്‍ക്കും യാത്ര ചെയ്യാം. അത് തൊട്ടടുത്ത ദിവസങ്ങളില്‍ നിക്ഷേപിച്ചാല്‍ മതിയാവും. എന്നാല്‍ കണ്ടക്ടര്‍ ഇല്ലാതെ നടത്തുന്ന ബസ് സര്‍വ്വീസിനെതിരെ ചിലര്‍ പരാതി നല്‍കുകയായിരുന്നു. വടക്കഞ്ചേരിയില്‍നിന്നു തുടങ്ങി നെല്ലിയാമ്പാടം, തെന്നിലാപുരം, ഇരട്ടക്കുളം വഴി ആലത്തൂരിലേക്കും തിരിച്ച് വടക്കഞ്ചേരിയിലേക്കുമാണ് സര്‍വീസുകള്‍ നടത്തുന്നത്. പുതിയ പരീക്ഷണം തങ്ങളുടെ തൊഴില്‍ നഷ്ടപ്പെടുത്തുമെന്ന ഭീതിയിലായിരിക്കാം പരാതിപ്പെട്ടതെന്നാണ് സംശയം. മുന്‍പ് തോമസ് വനിതാ കണ്ടക്ടറെയും ക്ലീനറെയും നിയോഗിച്ച് ബസ് സര്‍വീസ് നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here