തിരുവനന്തപുരം: സഞ്ചരിക്കുന്ന റേഷന്‍ കട പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. എല്ലാ മണ്ഡലങ്ങളിലെയും പ്രധാനകേന്ദ്രങ്ങളിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
സംസ്ഥാനത്തെ 20 ജംഗ്ഷനുകള്‍ വികസിപ്പിക്കാന്‍ 200 കോടി അനുവദിച്ചുവെന്നും ചാമ്പ്യന്‍സ് വള്ളംകളി 12 ഇടങ്ങളില്‍ വച്ചു നടത്തുമെന്നും കൊച്ചി ജല മെട്രോ പദ്ധതിക്ക് 150 കോടി രൂപ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
പി. കൃഷ്ണപിള്ള സ്മാരകത്തിനും ചെറുശേരി സ്മാരകത്തിനും കൊട്ടാരക്കര തമ്പുരാൻ പഠനകേന്ദ്രത്തിനും രണ്ടു കോടി രൂപ വീതം അനുവദിച്ചു. ചലച്ചിത്ര വികസനത്തിന് 12 കോടിയും നീക്കിവച്ചു. മലയാള സിനിമാ മ്യൂസിയം സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.
പൊതുവിദ്യാലയ വികസനത്തിന് 70 കോടിയും സ്കൂള്‍ ഉച്ചഭക്ഷണത്തിന് 342 കോടിയും തോന്നയ്ക്കല്‍ വൈറോളജി കേന്ദ്രത്തിന് 50 കോടിയും മെഡിക്കല്‍ കോളജകള്ക്ക് 250 കോടിയും അനുവദിച്ചു. ആര്‍സിസിയെ സംസ്ഥാന കാന്‍സര്‍ സെന്ററായി വികസിപ്പിക്കും. കൊച്ചി കാന്‍സര്‍ സെന്ററിനെ അപെക്സ് സെന്ററാക്കും.
കാരുണ്യ ആരോഗ്യ പദ്ധതിക്ക് 500 കോടി നൽകും. കെ ഡിസ്ക് പദ്ധതിക്ക് 200 കോടിയും അതിദാരിദ്രം തടയാൻ 100 കോടിയും നീക്കിവച്ചു. കെഎസ്ആര്‍ടിസിക്ക് 1,000 കോടി രൂപ നൽകുമെന്നും മന്ത്രി പറഞ്ഞു.
ഒരു ലക്ഷം വ്യക്തിഗത വീടുകള്‍ നിര്‍മിക്കും. 2909 ഫ്ളാറ്റുകള്‍ ഈ വര്‍ഷം ലൈഫ് വഴി നിര്‍മിക്കും. വയോമിത്രം പദ്ധതിക്ക് 27 കോടിയും നൽകും. അങ്കണവാടികളില്‍ പാലും മുട്ടയും വിതരണം ചെയ്യും. രണ്ട് ദിവസം പാലും രണ്ട് ദിവസം മുട്ടയുമാണ് നല്‍കുന്നത്.
റീബില്‍ഡ് കേരളയ്ക്ക് 1,600 കോടി രൂപ അനുവദിച്ചു. വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ഥികളുടെ ഡാറ്റാ ബാങ്ക് ഉടന്‍ നടപ്പിലാക്കും. സാന്ത്വന പരിചരണത്തിന് അഞ്ച് കോടി രൂപ നീക്കിവച്ചു. അരിവാള്‍ രോഗികള്‍ക്ക് സഹായം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.